അനുബന്ധ്: വീണ്ടും സ്വാഗതം!
നമ്മൾ ചർച്ച ചെയ്ത വിഷയങ്ങളെല്ലാം അത്രയേറെ രസകരമായിരുന്നത് കൊണ്ട് അഭിമുഖം നമ്മൾ വിചാരിച്ചതിലും നീണ്ടുപോയി. അതുകൊണ്ട് രേണുക വിശ്വനാഥനുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം ഇതാ. എല്ലാവർക്കും സ്വാഗതം!
ഇനി നമുക്ക്
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അല്പം സംസാരിക്കാം. നിങ്ങളുടെ പുസ്തകത്തിൽ വളരെ
ഹൃദയസ്പർശിയായി വിവരിച്ചിട്ടുള്ള, നിങ്ങളുടെ പിതാവിനെക്കുറിച്ചുള്ള
ഒരു ഭാഗം എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നു.
അദ്ദേഹം ഹൈക്കോടതി ജഡ്ജിയും പിന്നീട് കേരളത്തിലെ ചീഫ് ജസ്റ്റിസുമായിരുന്നല്ലോ. സ്വന്തം
കുടുംബത്തിൽ നിന്ന് ഇത്രയധികം പഠിച്ച് ഇത്രയും ഉയർന്ന പദവിയിലെത്തിയ ആദ്യത്തെ
വ്യക്തിയായിരുന്നു അദ്ദേഹം. കേരളത്തിൽ ഏറെ
പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ഈഴവ സമുദായത്തിൽ നിന്നായിരുന്നു
അദ്ദേഹത്തിന്റെ വരവ്.
എന്നാൽ തികച്ചും
അന്യായമായും സുതാര്യമല്ലാത്ത രീതിയിലുമാണ് അദ്ദേഹം സ്ഥാനത്തുനിന്ന് നീക്കം
ചെയ്യപ്പെട്ടത്. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തുക എന്നത് നിങ്ങൾക്ക് വലിയ
പ്രയാസകരമായ ഒന്നായിരുന്നു. ആ സമയത്ത് സുപ്രീം കോടതിയിലെ ജസ്റ്റിസ് മുരളീധറിന്റെ
ഭാഗത്തുനിന്നും നിങ്ങൾക്ക് ഒരു തരത്തിൽ സഹായം ലഭിച്ചിരുന്നല്ലോ.
ഈ സംഭവത്തെക്കുറിച്ച് ചുരുക്കത്തിൽ ഒന്ന്
വിവരിക്കാമോ? യഥാർത്ഥത്തിൽ അവിടെ എന്താണ് സംഭവിച്ചത്?
രേണുക: നീതിന്യായ
വ്യവസ്ഥയെക്കുറിച്ചുള്ള അധ്യായത്തിൽ ഒരു പരിധിവരെ
ഞാനിത് വ്യക്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്. നമ്മൾ എന്ത് തന്നെ
ചെയ്താലും, നീതിന്യായ വ്യവസ്ഥയ്ക്ക് നിയമനിർമ്മാണ സഭയിൽ നിന്നോ (Legislature) എക്സിക്യൂട്ടീവിൽ നിന്നോ
പൂർണ്ണമായും സ്വതന്ത്രമായി നിലനിൽക്കാൻ കഴിയില്ല എന്ന
യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കണം. മറിച്ചാണ് നമ്മൾ വിചാരിക്കുന്നതെങ്കിൽ അത് തെറ്റാണ്.
ഏതൊരു രാജ്യത്തായാലും അത് സാധ്യമായ ഒന്നല്ല, ആ അർത്ഥത്തിൽ ആർക്കും
പൂർണ്ണമായും സ്വതന്ത്രനാകാൻ കഴിയില്ല. അതൊരു
വലിയ പ്രശ്നം തന്നെയാണ്.
എന്റെ
പിതാവിന്റെ കാര്യത്തിൽ സംഭവിച്ചത് ഇതാണ്; ഒരു ഹൈക്കോടതി
ജഡ്ജിയെയോ സുപ്രീം കോടതി ജഡ്ജിയെയോ നീക്കം ചെയ്യാൻ 'ഇംപീച്ച്‌മെന്റ്' (impeachment)
വഴി മാത്രമേ സാധിക്കൂ എന്നാണ് നമ്മളെല്ലാം വിശ്വസിച്ചിരുന്നത്, ആ വിശ്വാസം
ശരിയുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ ഭരണഘടനയിലെ ചില
പഴുതുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കേവലം ഒരു ഭരണപരമായ നടപടിയിലൂടെ (administrative
action) അദ്ദേഹത്തെ നീക്കം ചെയ്യുകയായിരുന്നു. ഒരു ഹൈക്കോടതി ജഡ്ജിയുടെയോ ചീഫ്
ജസ്റ്റിസിന്റെയോ പ്രായം നിശ്ചയിക്കേണ്ടി വരുമ്പോൾ, അത് ഇന്ത്യൻ രാഷ്ട്രപതിക്ക്
തീരുമാനിക്കാം എന്ന് ഭരണഘടനയിൽ ഒരൊറ്റ
വരിയുണ്ട്. അതൊരു ഭരണപരമായ തീരുമാനം മാത്രമാണ്. അതൊരു നീതിന്യായപരമായ നടപടിയല്ല, തീർച്ചയായും
അതൊരു ഇംപീച്ച്‌മെന്റുമല്ല. ഏറ്റവും താഴ്ന്ന നിലയിലുള്ള ഒരു കുറ്റവാളിക്ക് പോലും തന്റെ ഭാഗം
ഔദ്യോഗികമായും നിയമപരമായും ബോധിപ്പിക്കാനും, തന്റെ വാദങ്ങൾ കേൾക്കപ്പെടാനും, തുല്യരായ ഒരു
പാനലിന് മുന്നിൽ വിചാരണ ചെയ്യപ്പെടാനും ലഭിക്കുന്ന അവസരം പോലും ഇത്തരം സാഹചര്യങ്ങളിൽ ലഭിക്കില്ല.
ഭരണഘടനയിലെ ആ
ഒരൊറ്റ വരി കാരണം എന്റെ പിതാവിന്റെ കാര്യത്തിലും അങ്ങനെയൊന്ന് സംഭവിച്ചില്ല.
ഭരണഘടന എഴുതിയ കാലത്ത് ഇത് ഇത്തരത്തിൽ ദുരുപയോഗം
ചെയ്യപ്പെടുമെന്ന് ആരും സ്വപ്നത്തിൽ പോലും
വിചാരിച്ചിട്ടുണ്ടാകില്ല. നമുക്കറിയാവുന്നത് പോലെ ഇന്ത്യയിൽ രാഷ്ട്രപതിക്ക്
നാമമാത്രമായ അധികാരമേയുള്ളൂ. അദ്ദേഹം നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയല്ല, മറിച്ച്
രാഷ്ട്രത്തിന്റെ തലവൻ മാത്രമാണ്. യഥാർത്ഥ അധികാരം
ഇരിക്കുന്നത് പ്രധാനമന്ത്രിയും മന്ത്രിസഭയും അടങ്ങുന്ന ഗവൺമെന്റിനാണ്.
അതുകൊണ്ട് ഒരു
സാഹചര്യം ഉണ്ടായേക്കാം, അവിടെ എടുക്കുന്ന രാഷ്ട്രീയ തീരുമാനങ്ങൾ... അതായത് ഒരു
ജഡ്ജി 'അസൗകര്യമുള്ള' ഒരാളാണെങ്കിൽ, നമ്മൾ പറയുന്നത് അദ്ദേഹം അനുസരിക്കുന്നില്ലെങ്കിലോ അല്ലെങ്കിൽ കാര്യങ്ങൾ നമുക്ക്
അനുകൂലമായി നിയന്ത്രിക്കാൻ പറ്റുന്ന
തരത്തിലുള്ള വിധിന്യായങ്ങൾ അദ്ദേഹം
നൽകുന്നില്ലെങ്കിലോ ഒക്കെ ഇത്തരം നടപടികൾ ഉണ്ടായേക്കാം.
കഴിഞ്ഞ 8-10 വർഷങ്ങളായി
ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കിടയിൽ പ്രത്യേകം ചർച്ച
ചെയ്യേണ്ട ആവശ്യമില്ലല്ലോ. നമുക്ക് അത് വ്യക്തമായി അറിയാം. അതുകൊണ്ടാണ് ഞാൻ കൊടുത്ത 5 മാർക്കിനോട്
നിങ്ങൾക്ക് വിയോജിപ്പുള്ളതും. ഒരുപക്ഷേ നിങ്ങൾ നീതിന്യായ
വ്യവസ്ഥയ്ക്ക് അതിലും കുറഞ്ഞ മാർക്കേ നൽകുമായിരുന്നുള്ളൂ.
എന്തുകൊണ്ടാണ്
ഞാൻ 5 മാർക്ക് നൽകിയത് എന്നതിലേക്ക് വരാം, അത് പ്രധാനമാണ്.
നീതിന്യായ വ്യവസ്ഥയെ മൊത്തത്തിലെടുക്കുമ്പോൾ, തീർച്ചയായും
പ്രധാനപ്പെട്ട അധികാര പരിധിയുള്ള സുപ്രീം കോടതിയെയോ ഹൈക്കോടതികളെയോ മാത്രമായി
എനിക്ക് പരിമിതപ്പെടുത്താമായിരുന്നു. എങ്കിലും സത്യമെന്തെന്നാൽ ഈ വ്യവസ്ഥിതിയിൽ ഒരുപാട്
ജഡ്ജിമാരുണ്ട്. കീഴ്ക്കോടതികളിൽ പോലും നമുക്ക്
അഭിമാനിക്കാൻ തോന്നുന്ന തരത്തിലുള്ള വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്ന
ഒട്ടേറെ പേരുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
അതായത്, ഒരു കേസിനെ തികച്ചും നിഷ്പക്ഷമായി കണ്ട്, പൊതുജനങ്ങൾ അംഗീകരിക്കുന്ന
തരത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കുന്നവരാണവർ. അവരെ
കാണുമ്പോഴാണ് 'ശരിയാണ്, നമുക്ക് ഇന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്' എന്ന് ജനം
പറയുന്നത്.
എന്റെ
പിതാവിന്റെ കാര്യത്തിൽ നടന്നത് എന്താണെന്നാൽ, രാഷ്ട്രപതിയിൽ നിന്ന്
അദ്ദേഹത്തിന് ഒരു നോട്ടീസ് ലഭിച്ചു. അദ്ദേഹം അതിന് മറുപടിയും നൽകി. വിവരാവകാശ
നിയമത്തിലൂടെയാണ് (RTI) ഞങ്ങൾ എല്ലാ വിവരങ്ങളും കണ്ടുപിടിച്ചത്. അതുകൊണ്ടാണ് വിവരാവകാശ നിയമത്തോടു എനിക്ക്
വലിയ കടപ്പാടുള്ളത്. കാരണം ഞാൻ ജോലിയിൽ നിന്നും
വിരമിക്കുന്ന ആ സമയത്താണ് വിവരാവകാശ നിയമം നിലവിൽ വന്നത്.
അനുബന്ധ്: ക്ഷമിക്കണം, ഇത്
അദ്ദേഹത്തിന്റെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നു, അല്ലേ?
രേണുക: അതെ, അദ്ദേഹത്തിന്റെ
ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടതായിരുന്നു അത്. അദ്ദേഹം ഹാജരാക്കിയത് യഥാർത്ഥ
ജനന സർട്ടിഫിക്കറ്റല്ല എന്ന് അവർക്കു വാദിക്കാവുന്ന ഒരു സാഹചര്യം
അവർ ബോധപൂർവ്വം ഉണ്ടാക്കിയെടുത്തു. ആ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഞാൻ പുസ്തകത്തിൽ നൽകിയിട്ടുണ്ട്.
ഇതിലെ ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ, ഔദ്യോഗിക
പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത് അദ്ദേഹം നൽകിയ ജനനത്തീയതി തികച്ചും
കൃത്യമായിരുന്നു എന്നതാണ്. തന്റെ കോളേജ് കാലം മുതൽ ജോലിയിൽ പ്രവേശിക്കുന്നത്
വരെ എല്ലായിടത്തും ഒരേ തീയതി തന്നെയാണ് അദ്ദേഹം നൽകിയിരുന്നത്, അതിൽ ഒരിടത്തും
യാതൊരു തെറ്റും ഉണ്ടായിരുന്നില്ല. ആ രേഖ പരിശോധിച്ചാൽ അത് ആരും
തിരുത്തിയതല്ല എന്ന് ആർക്കും വ്യക്തമായി മനസ്സിലാകും. എന്നിട്ടും അതൊരു ജനന സർട്ടിഫിക്കറ്റല്ല
എന്ന നിലപാടാണ് അവർ എടുത്തത്.
നമ്മുടെ
രാജ്യത്തെ ഒരു പ്രശ്നം എന്തെന്നാൽ, പണ്ട് കാലത്ത്
നമ്മൾ ജനിക്കുന്ന ആശുപത്രിയിൽ നിന്ന്
ഔദ്യോഗികമായ ഒരു ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്ന രീതി ഉണ്ടായിരുന്നില്ല എന്നതാണ്.
കാരണം പലരും അന്ന് ആശുപത്രികളിൽ അല്ലായിരുന്നു
ജനിച്ചിരുന്നത്. അദ്ദേഹത്തിന് എത്രയോ വർഷങ്ങൾക്ക് ശേഷം ജനിച്ച എനിക്ക് പോലും കൈയിൽ അത്തരമൊരു
സർട്ടിഫിക്കറ്റ് ഇല്ല. ഞാൻ ഒരു
ആശുപത്രിയിലാണ് ജനിച്ചതെങ്കിലും നിയമപരമായ ജനന സർട്ടിഫിക്കറ്റ് ലഭിച്ചില്ല, കാരണം
ഔദ്യോഗികമായി ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകുന്ന രീതി
ഇന്ത്യയിൽ 1990-കൾക്ക് ശേഷമാണ് വ്യാപകമായത്. അതിന് മുൻപ് 99 ശതമാനം പേർക്കും
ശരിയായ ജനന സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ല.
അന്ന് വില്ലേജ് റെക്കോർഡുകളിൽ ചില വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു.
എന്നാൽ അവയാകട്ടെ പരസ്പരവിരുദ്ധവും വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നതുമായിരുന്നു.
പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബവുമായി യാതൊരു ബന്ധവുമില്ലാത്ത വിവരങ്ങളായിരിക്കും
അതിൽ ഉണ്ടാവുക. കാരണം ആരോ എവിടെയോ ഇരുന്നു ഏതോ പേപ്പറിൽ കൈപ്പടയിൽ എഴുതിവെച്ച
കാര്യങ്ങളായിരുന്നു അവ. അദ്ദേഹത്തിന്റെ അതേ പേരുള്ള മറ്റൊരാളുടെ വിവരങ്ങളും
മറ്റൊരു ജനനത്തീയതിയും ആയിരിക്കാം ഒരുപക്ഷേ അന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവുക.
ജഡ്ജിമാർക്കിടയിലും
നിയമരംഗത്തും നിലനിന്നിരുന്ന പൊതുവായ രീതി എന്തെന്നാൽ, ഒരാളുടെ
മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള തീയതിയാണ്
അയാളുടെ ജനനത്തീയതിയായി ഔദ്യോഗികമായി കണക്കാക്കുന്നത്. എന്റെ പുസ്തകത്തിൽ ഞാൻ നൽകിയിട്ടുള്ളതും
ആ തീയതി തന്നെയാണ്. അത് എന്റെ അച്ഛൻ പറഞ്ഞിട്ടുള്ള
കാര്യങ്ങളുമായി പൂർണ്ണമായും ഒത്തുപോകുന്നതുമാണ്. ഞങ്ങൾ ഇന്നും അച്ഛന്റെ
ജന്മദിനമായി ആഘോഷിക്കുന്നത് ആ ദിവസം തന്നെയാണ്. ആ കാര്യത്തിൽ ഒരിക്കലും ഒരു
സംശയവും ഞങ്ങൾക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലം വരെ ആ
തീയതി തന്നെയാണ് എല്ലായിടത്തും മാറ്റമില്ലാതെ നിലനിന്നിരുന്നതും.
എന്നാൽ ഏതോ ഒരു
വില്ലേജ് റെക്കോർഡിൽ നിന്ന് അവർ കണ്ടെത്തിയ ഒരു
ചെറിയ കുറിപ്പാണ് യഥാർത്ഥ ജനനത്തീയതിയെന്ന് അവർ വാദിച്ചു.
നിയമപ്രകാരം മറ്റു ജഡ്ജിമാർക്ക് മുന്നിൽ ഈ
കാര്യത്തെക്കുറിച്ച് തന്റെ ഭാഗം വിശദീകരിക്കാനുള്ള മാന്യമായ ഒരവസരം അദ്ദേഹത്തിന്
നൽകേണ്ടതായിരുന്നു. പക്ഷേ ആ കീഴ് വഴക്കം അവർ പാലിച്ചില്ല.
ഒരു സുപ്രഭാതത്തിൽ അദ്ദേഹത്തിന് ഒരു ടെലിഗ്രാം ലഭിക്കുകയാണ് ചെയ്തത് - "നിങ്ങൾ ഇന്നുമുതൽ സർവീസിൽ നിന്ന്
വിരമിച്ചതായി കണക്കാക്കുന്നു." കേവലം ഒരു ടെലിഗ്രാം മാത്രമായിരുന്നു അത്.
എന്തുകൊണ്ടാണ് രാഷ്ട്രപതി ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്ന് വിശദീകരിക്കുന്ന
കൃത്യമായ ഒരു ഔദ്യോഗിക ഉത്തരവ് പോലും അദ്ദേഹത്തിന് അന്ന് ലഭിച്ചില്ല.
പിന്നീട് ഞാൻ ഫയൽ ചെയ്ത
ഹർജിയെത്തുടർന്ന് രാഷ്ട്രപതി ഭവനിലെ വിവരാവകാശ രേഖകൾ എനിക്ക്
പരിശോധിക്കാൻ കഴിഞ്ഞു. അതിന് എന്നെ സഹായിച്ച അഭിഭാഷകരായ വേണു ഗോപാലിനോടും ഗോപാൽ ശങ്കർ നാരായണനോടും ആ
കേസിൽ നിർണ്ണായകമായ വിധി പറഞ്ഞ ജസ്റ്റിസ് എസ്. മുരളീധറിനോടും എനിക്ക് വലിയ
കടപ്പാടുണ്ട്. രാഷ്ട്രപതി ഭവനിലെ രേഖകൾ വിട്ടുനൽകാൻ അദ്ദേഹം അവരെ
നിർബന്ധിച്ചു. അവർ അത് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു, എന്നാൽ നിയമപ്രകാരം അത്
നൽകാൻ അവർ ബാധ്യസ്ഥരായിരുന്നു. അങ്ങനെ ആ പേപ്പറുകളെല്ലാം എനിക്ക് ലഭിച്ചു, അവയെല്ലാം
ഇപ്പോൾ എന്റെ കൈവശമുണ്ട്.
ആ രേഖകളിൽ നിന്ന് വളരെ
വ്യക്തമാകുന്ന ഒരു കാര്യം, അന്നത്തെ രാഷ്ട്രപതിക്ക് പോലും ആ തീരുമാനത്തിന്റെ കാര്യത്തിൽ ചില ആശങ്കകൾ ഉണ്ടായിരുന്നു
എന്നതാണ്. "എന്തിനാണ് ഈ തീരുമാനമെടുക്കാൻ എന്നെ ഇങ്ങനെ
ധൃതിപ്പെടുത്തുന്നത്?" എന്ന് രാഷ്ട്രപതി ചോദിക്കുന്നത് ആ രേഖകളിൽ കാണാം. ആ രേഖ
ഇപ്പോൾ എന്റെ കൈവശമുണ്ട്. അവിടെ തീർച്ചയായും എന്തൊക്കെയോ അണിയറയിൽ നടക്കുന്നുണ്ടായിരുന്നു.
ഭരണകൂടത്തിന്റെ യാതൊരുവിധ നിർദ്ദേശങ്ങൾക്കോ താല്പര്യങ്ങൾക്കോ വഴങ്ങുന്ന ഒരാളായിരുന്നില്ല
അദ്ദേഹം എന്നത് തന്നെയായിരുന്നു ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
രണ്ടാമത്തെ
കാരണമായി എനിക്ക് പറയാനുള്ളത്, കേരളത്തിലെയും ഡൽഹിയിലെയും
നിയമവൃത്തങ്ങളിൽ ഈ വിഷയത്തെക്കുറിച്ച് അറിയാവുന്ന ആരോട് ചോദിച്ചാലും അവർ പറയുന്ന ഒരു
കാര്യമുണ്ട്. ഈ നീക്കത്തിന് പിന്നിൽ തീർച്ചയായും
ജാതിപരമായ ചില ഘടകങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്ന് അന്ന്
പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. എങ്കിലും മറ്റുള്ളവർ എന്നോട് പറഞ്ഞ
കാര്യങ്ങൾ മാത്രമേ എനിക്ക് ഇവിടെ പങ്കുവെക്കാൻ കഴിയൂ, അല്ലേ?
അനുബന്ധ്: ഇന്ത്യൻ രാഷ്ട്രീയത്തെ
നിരീക്ഷിക്കുന്ന മിക്കവർക്കും ഇതിൽ സത്യമുണ്ടെന്ന്
അറിഞ്ഞാൽ അതൊരു വലിയ അത്ഭുതമായിരിക്കില്ല. എങ്കിലും, നിങ്ങളുടെ
പിതാവ് ജനിച്ചത് 1915-ലായിരുന്നു എന്ന കാര്യം നമ്മുടെ ശ്രോതാക്കളെ കൂടി ഞാൻ ഒന്ന്
ഓർമ്മിപ്പിക്കുകയാണ്, അല്ലേ?
രേണുക: അതെ.
അനുബന്ധ്: ഒന്ന്
ചിന്തിച്ചു നോക്കൂ, 1915-ൽ നൽകിയ ഒരു ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത്
എത്രമാത്രം അപ്രായോഗികമായ കാര്യമാണ്! ഇത് ഈ അടുത്ത കാലത്തു നടന്ന പൗരത്വ നിയമ
ഭേദഗതി (CAA) വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കൂടി നമ്മെ
ഓർമ്മിപ്പിക്കുന്നുണ്ട്. ശരിക്കും പറഞ്ഞാൽ അത് തികച്ചും
യുക്തിരഹിതമായ ഒന്നാണ്.
നീതിന്യായ
വ്യവസ്ഥയെയും ജഡ്ജിമാരെയും കുറിച്ച് പറയുമ്പോൾ മറ്റൊരു ഉദാഹരണം
കൂടി ഞാൻ പറയാൻ ആഗ്രഹിക്കുന്നു - അത് പാകിസ്ഥാനിലെ കാര്യമാണ്. അവിടുത്തെ ജഡ്ജിമാരുടെയും
അഭിഭാഷകരുടെയും ശക്തമായ പ്രക്ഷോഭങ്ങളെത്തുടർന്നാണ് ജനറൽ മുഷറഫിന്
അധികാരം വിട്ടൊഴിയേണ്ടി വന്നത്. നമ്മുടെ അയൽരാജ്യത്ത് ഇത്തരത്തിലുള്ള കാര്യങ്ങളാണ് നടന്നുകൊണ്ടിരിന്നത് അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്നത്.
ഇനി നമുക്ക്
നിങ്ങളുടെ പുസ്തകത്തിലെ വളരെ രസകരമായ മറ്റൊരു അധ്യായത്തിലേക്ക് വരാം.
ജനാധിപത്യത്തിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചാണ് അതിൽ പറയുന്നത്.
അതിലെ ചില പ്രധാന കാര്യങ്ങൾ ഞാൻ ഇവിടെ ഒന്ന്
സൂചിപ്പിക്കാം. രാഷ്ട്രീയക്കാരുടെ 'നിയ്യത്തിനെ' (ഉദ്ദേശശുദ്ധി)
കുറിച്ചാണ് നിങ്ങൾ അതിൽ എടുത്തു പറയുന്നത്. സ്ത്രീകൾ നേരിടുന്ന
യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് മിക്കവാറും എല്ലാ രാഷ്ട്രീയക്കാർക്കും അറിവുണ്ട്.
പക്ഷേ പല കാരണങ്ങൾ കൊണ്ടും അവർ അതിനോട് ഒരുതരം നിസ്സംഗതയാണ് കാണിക്കുന്നത്. സ്ത്രീകൾ നേരിടുന്ന
പ്രധാന ആശങ്കകളെ നിങ്ങൾ ചില വിഭാഗങ്ങളായി
തിരിച്ചിട്ടുണ്ട്.
ഒന്നാമത്തേത് 'ശാരീരിക
സുരക്ഷയും അന്തസ്സുമാണ്'. ഗാർഹിക പീഡനത്തെക്കുറിച്ചും ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും നിങ്ങൾ ഇതിൽ ഊന്നിപ്പറയുന്നുണ്ട്. 2022-ൽ 'ദ സിറ്റിസൺ' എന്ന
മാധ്യമത്തിൽ " സ്ത്രീകൾക്കെതിരെ വീടുകൾക്കുള്ളിലെ അക്രമങ്ങളെക്കുറിച്ച്
നമ്മൾ എന്തുകൊണ്ട് സംസാരിക്കുന്നില്ല?" എന്ന പേരിൽ നിങ്ങൾ ഒരു ലേഖനവും
എഴുതിയിരുന്നല്ലോ.
രണ്ടാമത്തേത് 'വിദ്യാഭ്യാസവും
ആരോഗ്യവുമാണ്'. 2010-ലെ സെൻസസ് പ്രകാരം 35 ശതമാനം സ്ത്രീകളും നിരക്ഷരരായിരുന്നു. അതായത് വെറും 65 ശതമാനം
സ്ത്രീകൾക്ക് മാത്രമേ അന്ന് അക്ഷരാഭ്യാസം ഉണ്ടായിരുന്നുള്ളൂ, പുരുഷന്മാരുടെ
നിരക്ക് 81 ശതമാനം ആയിരുന്നപ്പോൾ. കൂടാതെ സ്ത്രീകളിലെ പോഷകാഹാരക്കുറവും പ്രസവസമയത്തെ മരണനിരക്കും വലിയ
പ്രശ്നങ്ങളാണെന്ന് നിങ്ങൾ ചൂണ്ടിക്കാട്ടുന്നു. 1987-ൽ രാജസ്ഥാനിലെ
ടോങ്ക് പാർലമെന്ററി മണ്ഡലത്തിൽ ഇലക്ഷൻ ഒബ്സർവർ ആയി
പോയപ്പോഴുണ്ടായ അനുഭവം നിങ്ങൾ വിവരിക്കുന്നുണ്ട്.
കേരളം പോലെ 90 ശതമാനത്തിലധികം സ്ത്രീ സാക്ഷരതയുള്ള സ്ഥലത്തുനിന്ന് വന്ന നിങ്ങൾക്ക്, അവിടെയുള്ള
ഭൂരിഭാഗം സ്ത്രീകൾക്കും സ്വന്തം പേര് പേരെഴുതി ഒപ്പിടാൻ പോലും അറിയില്ല
എന്നറിഞ്ഞത് വലിയൊരു ആഘാതമായിരുന്നു.
മൂന്നാമത്തെ
കാര്യം 'വരുമാനവും ഉപജീവനവുമാണ്'. അധ്യാപകർ, നഴ്സുമാർ, അങ്കണവാടി
ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി സ്ത്രീകൾ കൂടുതലായി ജോലി
ചെയ്യുന്ന മേഖലകളുണ്ട്. ഇന്ത്യയിലെ പല കുടുംബങ്ങളും നിലനിൽക്കുന്നത് സ്ത്രീകളുടെ
വരുമാനം കൊണ്ടാണ്. പക്ഷേ ആ യാഥാർത്ഥ്യം ഇന്നും നമ്മുടെ രാജ്യത്ത് വേണ്ടത്ര
അംഗീകരിക്കപ്പെട്ടിട്ടില്ല.
നാലാമത്തേത് 'പദവിയിലെ
തുല്യതയാണ്'. സ്വത്തവകാശ നിയമങ്ങളിലെ വിവേചനത്തെക്കുറിച്ചും പുരുഷാധിപത്യം സൃഷ്ടിക്കുന്ന
തടസ്സങ്ങളെക്കുറിച്ചും നിങ്ങൾ പറയുന്നുണ്ട്.
ആം ആദ്മി
പാർട്ടിയിൽ (AAP) പ്രവർത്തിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും
നിങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തിൽ AAP യുടെ സമീപനത്തിൽ നിങ്ങൾ അത്ര
സംതൃപ്തയല്ലായിരുന്നു. കുറെ കാലം അധികാരത്തിലിരുന്നിട്ടും എ.എ.പിയിൽ വളരെ കുറച്ച്
വനിതാ നേതാക്കളും മന്ത്രിമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകളുടെ പ്രശ്നങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്നത്
കേവലം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള വെറുമൊരു അടവ് (tokenism) മാത്രമാണെന്ന്
നിങ്ങൾ കരുതുന്നു. ഡൽഹിയിൽ സ്ത്രീകൾക്ക് ബസ് യാത്ര
സൗജന്യമാക്കിയപ്പോൾ അതിനെ 'സ്ത്രീ
ശാക്തീകരണം' എന്ന് വിളിക്കുന്നതിനെപ്പോലും പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കൾ എതിർത്തത്
നിങ്ങളെ ഞെട്ടിച്ചു കളഞ്ഞു. ഗാർഹിക പീഡനത്തിൽ നിന്ന്
സ്ത്രീകളെ സംരക്ഷിക്കാൻ വേണ്ടിയുള്ള സംവിധാനങ്ങൾക്കോ
അങ്കണവാടി-ആശ വർക്കർമാരുടെ ഉന്നമനത്തിനോ വേണ്ടി ആ സർക്കാർ കാര്യമായി
ഒന്നും ചെയ്തില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നു.
ഇത്തരം കാര്യങ്ങൾ വലിയ വിവാദങ്ങളില്ലാതെ തന്നെ നടപ്പിലാക്കാൻ കഴിയുന്നവയായിരുന്നു.
ബാംഗ്ലൂരിലെ
എ.എ.പി ഓഫീസിൽ ആദ്യമായി പോയപ്പോഴുള്ള അനുഭവം നിങ്ങൾ പുസ്തകത്തിൽ പറയുന്നുണ്ട്.
അവിടുത്തെ സ്റ്റേറ്റ് യൂണിറ്റ് ഹെഡ് നിങ്ങളോട് പോയി 'വുമൺസ് വിങ്ങിൽ' (വനിതാ വിഭാഗം)
ചേരാൻ പറഞ്ഞത് നിങ്ങൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതിഥികളായി വരുന്ന സ്ത്രീകളെ
അടുക്കളയിലേക്ക് പറഞ്ഞയക്കുന്നത് പോലെയാണ് നിങ്ങൾക്ക് അത് തോന്നിയത്. 2020-ൽ നിങ്ങൾ കർണ്ണാടക എ.എ.പിയിൽ നിന്ന്
പിരിഞ്ഞെങ്കിലും ഇപ്പോഴും അവർക്ക് വേണ്ടി വോട്ട് ചെയ്യുകയും പ്രചാരണങ്ങളിൽ പങ്കെടുക്കുകയും
ചെയ്യുന്നുണ്ട്.
മുത്തലാഖ്
നിരോധനത്തെ നിങ്ങൾ വലിയൊരു മുന്നേറ്റമായി കാണുന്നു. അതുപോലെ രാഷ്ട്രീയത്തിലെ
സ്ത്രീ സംവരണം കൊണ്ട് മാത്രം കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് നിങ്ങൾ കരുതുന്നില്ല.
നിങ്ങളെപ്പോലെ എപ്പോഴും ശുഭാപ്തിവിശ്വാസം പുലർത്തുന്ന ഒരാൾക്ക് പോലും ഇന്ത്യൻ സ്ത്രീകളുടെ
രാഷ്ട്രീയ ഭാവി അല്പം ഇരുളടഞ്ഞതായിട്ടാണ് തോന്നുന്നത്.
രേണുക, ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയല്ലേ? നിങ്ങൾ പുസ്തകത്തിൽ വളരെ വ്യക്തമായി
ഇക്കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്.
രേണുക: സ്ത്രീകൾക്ക്
താല്പര്യമുള്ള ഈ നാല് കാര്യങ്ങളെക്കുറിച്ച് എ.എ.പി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ
പാർട്ടികൾക്കും നല്ല ബോധ്യമുണ്ടെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പാണ്. കാരണം, ഒരൊറ്റ വനിതാ
വോട്ടറോട് സംസാരിച്ചാൽ തന്നെ ഞാൻ ഈ പറഞ്ഞ
കാര്യങ്ങൾ അവർക്കും പറയാനുണ്ടാകും. സ്ത്രീകൾക്ക് യഥാർത്ഥത്തിൽ വേണ്ടത്
ഇതൊക്കെയാണ്. പല കാര്യങ്ങളും അവർക്ക് ചെയ്യാമായിരുന്നു എന്നതുകൊണ്ട് തന്നെ എനിക്ക്
വലിയ നിരാശ തോന്നുന്നുണ്ട്.
ഡൽഹി
സർക്കാരിന്റെ കയ്യിൽ പണമുണ്ടായിരുന്നു, അത് അവർ പല
കാര്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. അതിൽ ചിലത് നല്ല
പദ്ധതികളായിരുന്നു. ഉദാഹരണത്തിന്, സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര. അതൊരു മികച്ച
തീരുമാനമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്.
കാരണം കുറഞ്ഞ ചിലവിൽ ജോലിക്ക് പോകാൻ സഹായിക്കുന്നതോടൊപ്പം
തന്നെ, അവരുടെ ചിലവുകളുടെ പട്ടികയിൽ നിന്ന്
യാത്രാകൂലി ഒഴിവാക്കാനും അത് സഹായിച്ചു. ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക്
അതിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു വഴി കൂടിയായിരുന്നു ഇത്. ഗാർഹിക പീഡനം എന്ന്
പറയുമ്പോൾ അത് ഭർത്താവിൽ നിന്ന് മാത്രമല്ല, വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ നിന്ന് ആര്
നടത്തുന്ന പീഡനവുമാകാം. പണം സമ്പാദിക്കുന്ന സ്ത്രീകൾക്ക് പോലും സ്വന്തം
പണത്തിന്മേൽ നിയന്ത്രണമില്ലാത്ത സാഹചര്യമുണ്ടാകാം. അങ്ങനെയുള്ളവർക്ക് പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വാതിൽ തുറന്ന്
പുറത്തിറങ്ങി ഒരു ബസ് പിടിച്ചു പോകാനെങ്കിലും ഈ സൗജന്യ പാസ് സഹായിക്കും. അതുകൊണ്ട്
തന്നെ അതൊരു നല്ല നയമായിരുന്നു.
പക്ഷേ, അവർ ചെയ്ത
രണ്ടാമത്തെ കാര്യം എന്നെ ഒരുപാട് നിരാശപ്പെടുത്തി. കർണാടക ഉൾപ്പെടെ
ഇന്ത്യയിലുടനീളമുള്ള പാർട്ടികൾ ഇത് ഏറ്റെടുത്തു.
ഇത് സ്ത്രീകൾക്ക് നേരിട്ട് പണം നൽകുന്ന രീതിയാണ് (Dole). തത്വത്തിൽ എനിക്ക് ഇതിനോട്
വലിയ വിയോജിപ്പുണ്ട്. ആളുകൾക്ക് സാമൂഹിക സുരക്ഷ ആവശ്യമില്ല എന്ന് ഞാൻ വിശ്വസിക്കുന്നത്
കൊണ്ടല്ല ഇത്. സ്ത്രീകൾക്ക് തീർച്ചയായും സാമൂഹിക സുരക്ഷ വേണം, അത് അവർക്ക്
നൽകുകയും വേണം. എന്നാൽ സ്ത്രീകളുടെ കൈകളിലേക്ക് അധികാരം (Agency) നൽകുന്ന
യാതൊന്നും നടപ്പിലാക്കരുത് എന്നതായിരുന്നു എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അജണ്ട.
ഉദാഹരണത്തിന്, സ്ത്രീകൾക്ക്
സ്വയംരക്ഷയ്ക്കുള്ള (Self-defense) പരിശീലനം നൽകുന്ന കാര്യമെടുക്കാം. അത് അവർക്ക്
തലയുയർത്തിപ്പിടിച്ചു നടക്കാനുള്ള ആത്മവിശ്വാസം നൽകും. ഇത് കാണാൻ പലർക്കും
താല്പര്യമില്ല. ഇരുട്ടുള്ള തെരുവിലൂടെ പോലും ആരെയും ഭയക്കാതെ നടക്കാൻ ഇത് അവരെ
പ്രാപ്തരാക്കും. പക്ഷേ ഒരു രാഷ്ട്രീയ പാർട്ടിയും ഇതിനെക്കുറിച്ച് സംസാരിക്കില്ല.
അവർക്ക് അതിൽ താല്പര്യമില്ല. ഞാൻ ധാർവാഡിൽ ഡെപ്യൂട്ടി
കമ്മീഷണറായിരുന്ന സമയത്ത് ഇത് പരീക്ഷിച്ചു നോക്കിയിട്ടുള്ളതാണ്, അത് വളരെ
ഫലപ്രദമായ ഒന്നാണ്. അവർക്ക് ചെയ്യാമായിരുന്നിട്ടും ചെയ്യാതിരുന്ന
കാര്യങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്.
ഇതായിരുന്നു അതിലൊന്ന്.
അവർ ചെയ്യാതിരുന്ന
രണ്ടാമത്തെ കാര്യം; അഭയകേന്ദ്രങ്ങൾ (Shelters), കൗൺസിലർമാർ, 'ഗാർഹിക പീഡന നിരോധന നിയമം' (Domestic Violence Act) എന്നിവ
കാര്യക്ഷമമായി നടപ്പിലാക്കാൻ ആവശ്യത്തിന് പണം
വകയിരുത്തിയില്ല എന്നതാണ്. ഞാൻ ഐ.പി.സി-യെക്കുറിച്ചല്ല
(Indian Penal Code) പറയുന്നത്, കാരണം അത്
അറ്റകുറ്റപ്പണി നടത്തി നന്നാക്കാൻ പറ്റാത്ത
അത്രയും വഷളായിക്കഴിഞ്ഞു. ലോകമെമ്പാടും ഗാർഹിക പീഡനത്തിന്റെ കാര്യത്തിൽ ഇതൊരു വലിയ
പ്രശ്നമാണ്. ഇത്തരം സാഹചര്യങ്ങളിൽ കഴിയുന്ന
സ്ത്രീകൾക്ക് പോലീസ് പലപ്പോഴും ശരിയായ സംരക്ഷണം നൽകാറില്ല. എന്നാൽ വീടിനുള്ളിൽ കുടുങ്ങിപ്പോയ, സ്വന്തം
നിലയ്ക്ക് ഒരു ജീവിതം നയിക്കാൻ ആത്മവിശ്വാസമില്ലാത്ത
സ്ത്രീകൾക്ക്, ഗാർഹിക പീഡന നിരോധന നിയമം കൃത്യമായി നടപ്പിലാക്കുന്നതിലൂടെ ഒരു രക്ഷാമാർഗം
ഒരുക്കാമായിരുന്നു. ആം ആദ്മി പാർട്ടിയുടെ കയ്യിൽ അതിനുള്ള
പണമുണ്ടായിരുന്നു. ഇതൊന്നും പ്രകടനപത്രികയിലെ ഒന്നാമത്തെ ഇനമായി നൽകേണ്ട
കാര്യമേയില്ല. ഇത് പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ഒരു തർക്കവിഷയമാക്കി
മാറ്റാതെ തന്നെ അവർക്ക് നടപ്പിലാക്കാമായിരുന്നു. സ്ത്രീകൾക്ക് ആശ്വാസം നൽകുന്ന
ഇത്തരം കാര്യങ്ങൾ പക്ഷേ അവിടെ നടന്നില്ല.
മൂന്നാമത്തെ
കാര്യം—ഇത് എന്നെ ശരിക്കും വിഷമിപ്പിക്കുന്നു—പൂർണ്ണമായും
സ്ത്രീകൾ മാത്രം കൈകാര്യം ചെയ്യുന്ന മൂന്ന് തൊഴിൽ മേഖലകളുണ്ട്.
ഒന്ന്, അങ്കണവാടികൾ. ഗ്രാമങ്ങളിലെ പാവപ്പെട്ട കുട്ടികൾക്കായുള്ള ഈ കേന്ദ്രങ്ങൾ നടത്തുന്നത്
പൂർണ്ണമായും സ്ത്രീകളാണ്. രണ്ടാമത്തേത് 'ആശ' (Asha) വർക്കർമാർ അഥവാ ആരോഗ്യ
പ്രവർത്തകർ. ഈ ജോലികൾ സ്ത്രീകൾക്ക് വേണ്ടി മാത്രം മാറ്റി വെച്ചിരിക്കുന്നത് ഒരുപക്ഷേ ഭരണഘടനാ
വിരുദ്ധമാണ്. മൂന്നാമത്തേത് ബാംഗ്ലൂരിലൊക്കെ നമ്മൾ കാണുന്ന
മാലിന്യശേഖരണ തൊഴിലാളികളാണ്. അധ്യാപകരെയും നഴ്സുമാരെയും നമുക്ക് മറക്കാൻ കഴിയില്ല.
ഈ മൂന്ന്
വിഭാഗങ്ങളിൽപ്പെടുന്ന തൊഴിലാളികളും നേരിട്ട് സർക്കാർ സ്ഥാപനങ്ങളുടെയോ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിലാണ്. എന്നിട്ടും അവർക്ക്
ലഭിക്കേണ്ട അവകാശങ്ങൾ നൽകാൻ എന്തുകൊണ്ടാണ്
ഒന്നും ചെയ്യാത്തത്? അവർക്ക് ലഭിക്കുന്നത് തുച്ഛമായ കൂലിയാണ്. കോവിഡ് കാലത്ത് പോലും അവർ മുഴുവൻ സമയവും
ജോലിയിലായിരുന്നു. എന്നാൽ പലപ്പോഴും
മാസങ്ങളോളം വൈകിയാണ് അവർക്ക് ആ ശമ്പളം പോലും ലഭിച്ചിരുന്നത്. ഇത് നൂറു ശതമാനം
നിയമവിരുദ്ധമാണ്. അവരെ സർക്കാർ ജീവനക്കാരാക്കി
മാറ്റാമായിരുന്നു. അങ്ങനെയാണെങ്കിൽ അവർക്ക് ജോലിയിൽ സ്ഥാനക്കയറ്റവും
ഇൻഷുറൻസും ചികിത്സാ സഹായവും എല്ലാം ഒരു 'അവകാശമായി' ലഭിക്കുമായിരുന്നു.
അതല്ലാതെ നമ്മൾ നൽകുന്ന ഒരു 'സൗജന്യമായി' അവർക്ക് അത് നൽകേണ്ടതില്ല. സ്ത്രീകൾക്ക്
തലയുയർത്തിപ്പിടിച്ച് "ഇത് ഞങ്ങളുടെ അവകാശമാണ്, അത് ഞങ്ങൾക്ക്
ലഭിക്കുന്നുണ്ട്" എന്ന് പറയാൻ കഴിയുന്ന
യാതൊന്നും ഇവിടെ സംഭവിക്കുന്നില്ല.
ലോകമെമ്പാടുമുള്ള
സ്ത്രീകളുടെ വോട്ടവകാശത്തിന്റെ (Suffrage) ചരിത്രം നോക്കിയാൽ നമുക്കൊരു
കാര്യം മനസ്സിലാകും. നമ്മൾ അതിനുവേണ്ടി
വലിയ പോരാട്ടങ്ങൾ നടത്തിയിട്ടില്ല. എന്നാൽ മറ്റു
രാജ്യങ്ങളിൽ സ്ത്രീകൾ വോട്ടവകാശത്തിന് വേണ്ടി പൊരുതിയത് സമൂഹത്തിലെ അസമത്വങ്ങൾ മാറ്റാൻ വേണ്ടിയായിരുന്നു.
ഇന്ത്യയിൽ അങ്ങനെയൊരു പ്രക്രിയ നടന്നിട്ടില്ല. അതുകൊണ്ടാണ് എനിക്ക് ഈ കാര്യത്തിൽ അത്ര
ശുഭാപ്തിവിശ്വാസമില്ലാത്തത്. എന്റെ പുസ്തകത്തിലെ ഏറ്റവും നിരാശ നിറഞ്ഞ അധ്യായം
ഇതാണ്.
അനുബന്ധ്: നന്ദി. ആം ആദ്മി പാർട്ടിയെ (AAP) കുറിച്ച് നിങ്ങൾ പറഞ്ഞ ഈ
കാര്യങ്ങൾ ഇന്ത്യയിലെ ഏത് രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചും ശരിയാകാവുന്നതാണ് എന്ന
കാര്യം എടുത്തു പറയേണ്ടതുണ്ട്.
രേണുക: അതെ, തീർച്ചയായും!
അനുബന്ധ്: ഇത് എ.എ.പിക്ക്
മാത്രമുള്ള ഒരു പ്രത്യേകതയല്ല.
രേണുക: നിങ്ങൾ പറഞ്ഞത്
ശരിയാണ്.
അനുബന്ധ്: അവരുടെ
ഭരണത്തെയും മറ്റ് കാര്യങ്ങളെയും നിങ്ങൾ പലപ്പോഴും
അഭിനന്ദിച്ചിട്ടുമുണ്ടല്ലോ. നമ്മൾ എ.എ.പിയെക്കുറിച്ച്
സംസാരിക്കുന്നത് കൊണ്ട് ഒരു കാര്യം കൂടി ഞാൻ വ്യക്തമാക്കട്ടെ
- 2015 വരെ ആ പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത് ഞാനും അതിൽ സജീവമായിരുന്നു.
എന്നാൽ പിന്നീട് ആ ബന്ധം അവസാനിപ്പിച്ച് ഞാൻ പിരിഞ്ഞു. പക്ഷേ
നിങ്ങൾ പ്രവർത്തനം തുടർന്നു. അതായിരുന്നു ഒരു വശം.
ഇനി എനിക്ക്
എടുത്തുപറയേണ്ട മറ്റൊരു പ്രധാന കാര്യമുണ്ട്. എനിക്കും അതുപോലെ തന്നെ ഇന്ത്യൻ പ്രേക്ഷകർക്കും
ഇത് വളരെ പ്രധാനമാണ്. കാരണം ഈ ഒരു വശത്തെക്കുറിച്ച് അവർക്ക് വലിയ ധാരണയുണ്ടാകില്ല.
ലോകത്തിലെ വിവിധ ജനാധിപത്യ രാജ്യങ്ങളുമായി നിങ്ങൾ നടത്തിയ
താരതമ്യത്തെക്കുറിച്ചാണത്. അത് വിശദീകരിക്കാനായി ഞാൻ എന്റെ സ്ക്രീൻ ഒന്ന് ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു.
പുസ്തകത്തിൽ നിങ്ങൾ നടത്തിയിട്ടുള്ള
ചില നിരീക്ഷണങ്ങളാണിവ. ഇതിൽ നിങ്ങൾ ഉൾപ്പെടുത്താത്ത
ഒരു വിഭാഗം കൂടി ഞാൻ കൂട്ടിച്ചേർത്തിട്ടുണ്ട്, അതെന്റെ
വകയായിട്ടുള്ള ഒന്നാണ്. എങ്കിലും അതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയാൻ എനിക്ക്
താല്പര്യമുണ്ട്.
നമ്മൾ ലോകത്തിലെ
ജനാധിപത്യ രാജ്യങ്ങളെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്. നിങ്ങൾ അവയെ 'പൂർണ്ണ
ജനാധിപത്യ രാജ്യങ്ങൾ' (functioning or full democracies), 'ഇടയിലുള്ളവ' (in between
democracies), 'ജനാധിപത്യ വിരുദ്ധ രാജ്യങ്ങൾ' (errant or undemocratic states) എന്നിങ്ങനെ
മൂന്നായി തിരിച്ചിട്ടുണ്ട്.
പടിഞ്ഞാറൻ യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവയെയാണ്
നിങ്ങൾ പൂർണ്ണ ജനാധിപത്യ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഇതിൽ സ്വിറ്റ്‌സർലൻഡാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നും നിങ്ങൾ പറയുന്നുണ്ട്.
കാരണം അവിടെ അധികാരം ഒരു വ്യക്തിയിലല്ല, മറിച്ച് 'ഫെഡറൽ കൗൺസിൽ' എന്ന ഒരു
കൂട്ടായ്മയിലാണ് ഇരിക്കുന്നത്.
'ഇടയിലുള്ള' രാജ്യങ്ങളുടെ
ഉദാഹരണമായി നിങ്ങൾ പറയുന്നത് തുർക്കിയെയും സിംഗപ്പൂരിനെയുമാണ്. ജനാധിപത്യത്തിനും
ഏകാധിപത്യത്തിനും (Authoritarianism) ഇടയിലുള്ള ഒരവസ്ഥയിലാണ് അവയെന്നാണ് നിങ്ങളുടെ വാദം.
റഷ്യ, ഇറാൻ, ഹംഗറി, സൗദി അറേബ്യ, ചൈന, പിന്നെ ട്രംപിന്റെ കാലത്തെ അമേരിക്ക എന്നിവയെ നിങ്ങൾ ജനാധിപത്യ
വിരുദ്ധ രാജ്യങ്ങളുടെ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്.
ഇതിലേക്ക് ഞാൻ ഒരു പുതിയ
വിഭാഗം കൂടി ചേർത്തിട്ടുണ്ട് - 'അടിച്ചേൽപ്പിക്കപ്പെട്ട
ജനാധിപത്യങ്ങൾ' (Forced Democracies). ഇതിനെക്കുറിച്ച് നിങ്ങളുടെ
പ്രതികരണം എന്താണെന്ന് എനിക്ക് അറിയണം. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക
ആക്രമണം നടത്തുകയും അവിടെ ജനാധിപത്യം 'സ്ഥാപിക്കുകയും' ചെയ്തത്
നമുക്കറിയാം. അഫ്ഗാനിലെ താലിബാൻ ഭരണത്തിന്
കീഴിലുള്ള സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുക എന്നതൊക്കെയായിരുന്നു അന്ന്
പറഞ്ഞിരുന്ന ന്യായങ്ങൾ. അടുത്ത കാലത്ത് ബംഗ്ലാദേശിലും സമാനമായ രീതിയിൽ ഭരണമാറ്റമുണ്ടായി.
അവിടെ ഇപ്പോൾ ജനാധിപത്യമാണെങ്കിലും ഇതിന് പിന്നിൽ അമേരിക്കയാണെന്ന
തരത്തിലുള്ള ആരോപണങ്ങളുണ്ട്. 'അറബ് വസന്ത'ത്തിന്റെ
കാര്യത്തിലും ഇങ്ങനെയൊരു വാദമുണ്ട്. അമേരിക്കയ്ക്ക് അനുകൂലമായ സർക്കാരുകളെ അവിടെ
കൊണ്ടുവരാൻ അവർ തന്നെ ചരടുവലിച്ചതാണെന്ന് പലരും വിശ്വസിക്കുന്നു.
അപ്പോൾ, ഈ കാര്യത്തിൽ നിങ്ങൾ എന്നോട്
യോജിക്കുന്നുണ്ടോ?
രേണുക: ഇല്ലില്ല, ഞാൻ ഇതിനോട്
ശരിക്കും യോജിക്കുന്നില്ല.
കാരണം, ആ 'തെറ്റായ വഴിയെ
പോകുന്ന രാജ്യങ്ങളുടെ' (errant states) പട്ടികയിൽ നിന്ന് ഞാൻ അമേരിക്കയെ
ഒഴിവാക്കും. രാജ്യങ്ങളെ ഇത്തരത്തിൽ തരംതിരിക്കുന്ന
ഒരു കണക്കുകൂട്ടലല്ല ഞാൻ നടത്തിയത്. ഒരു രാജ്യം
ജനാധിപത്യമാണോ എന്ന് തീരുമാനിക്കാൻ ആറ് കാര്യങ്ങൾ ആവശ്യമാണെന്നാണ്
ഞാൻ പറയുന്നത്. ഇതിനെ ഞാൻ ജനാധിപത്യത്തിനായുള്ള
ഒരു 'ഐഡന്റിറ്റി കിറ്റ്' (Identity kit) എന്നാണ് വിളിക്കുന്നത്. ഓരോ രാജ്യത്തെ പൗരന്മാരും ഈ
ആറ് കാര്യങ്ങൾ വെച്ച് സ്വന്തം രാജ്യം ജനാധിപത്യമാണോ എന്നും, ആണെങ്കിൽ തന്നെ അതിന്റെ
അവസ്ഥ എത്രത്തോളം മോശമായിക്കൊണ്ടിരിക്കുകയാണെന്നും പരിശോധിക്കേണ്ടതുണ്ട്.
അമേരിക്കയെ ഞാൻ തീർച്ചയായും
ഒന്നാമത്തെ വിഭാഗമായ 'പ്രവർത്തനക്ഷമമായ ജനാധിപത്യ' (functioning democracy) രാജ്യങ്ങളുടെ
പട്ടികയിൽ തന്നെ പെടുത്തും. ഇന്ത്യയുടെ കാര്യവും അങ്ങനെ തന്നെ. പല കാരണങ്ങൾ കൊണ്ടും ഇന്ത്യ
ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണ്. എന്റെ ആറ് മാനദണ്ഡങ്ങൾ വെച്ച് ഞാൻ ഇന്ത്യയെ
പരിശോധിച്ചിട്ടുണ്ട്. എല്ലാ ജനാധിപത്യ രാജ്യങ്ങളിലും പലതരം പ്രശ്നങ്ങളുണ്ട്, കാരണം അവയൊന്നും
യഥാർത്ഥ അർത്ഥത്തിൽ 'ഭൂരിപക്ഷത്തിന്റെ ഭരണം' ഉറപ്പുവരുത്തുന്നില്ല എന്നതാണ് എന്റെ വാദം.
പട്ടികയുടെ
മറ്റൊരു വശത്തുള്ള അഫ്ഗാനിസ്ഥാൻ, ഇറാഖ്, ബംഗ്ലാദേശ്
എന്നിവയെക്കുറിച്ച് ഞാൻ അത്ര ആകുലപ്പെടുന്നില്ല. 'അറബ് വസന്തം' (Arab Spring)
എന്നത് വലിയ മാറ്റങ്ങൾ വാഗ്ദാനം
ചെയ്തിട്ട് ഒന്നും സംഭവിക്കാതെ പോയ വെറുമൊരു കാലഘട്ടം മാത്രമായിരുന്നു. ജനാധിപത്യ
വിരുദ്ധ രാജ്യങ്ങളുടെ പട്ടികയിൽ ഞാൻ ഉൾപ്പെടുത്തുന്നത്, ജനാധിപത്യമാകാൻ ആഗ്രഹിക്കുന്നു
എന്ന് പോലും ഒരിക്കൽ പോലും അവകാശപ്പെട്ടിട്ടില്ലാത്ത
രാജ്യങ്ങളെയാണ്. ഉദാഹരണത്തിന് ചൈന. മിഡിൽ ഈസ്റ്റിലെ
രാജഭരണങ്ങളും (Monarchies) അത്തരത്തിലുള്ളതാണ്. അവർ ജനാധിപത്യമാണെന്ന്
നടിക്കാൻ പോലും ശ്രമിക്കുന്നില്ല. ഹംഗറിയെക്കുറിച്ച് എനിക്ക് വേണ്ടത്ര ധാരണയില്ലാത്തത്
കൊണ്ട് ഞാൻ അഭിപ്രായം പറയുന്നില്ല.
തുർക്കി
ജനാധിപത്യത്തിന്റെ വക്കിലാണ് (on the cusp), അതുകൊണ്ട് ഞാൻ അതിനെ
അവിടെത്തന്നെ നിലനിർത്തും. സിംഗപ്പൂരിന്റെ കാര്യത്തിൽ എനിക്ക്
വിയോജിപ്പുണ്ട്, അതിനെ ഒരു പൂർണ്ണ ജനാധിപത്യമായി കാണാൻ കഴിയില്ല.
റഷ്യയിൽ ഒരു ഭരണഘടനയുണ്ടെങ്കിലും അതൊരു ജനാധിപത്യമല്ല. അതുകൊണ്ട് നിങ്ങൾ കാണിച്ച ഈ
ലിസ്റ്റിൽ എനിക്ക് വലിയ മാറ്റങ്ങൾ വരുത്താനുണ്ട്.
ഈ 'അടിച്ചേൽപ്പിക്കപ്പെട്ട
ജനാധിപത്യം' (forced democracy) എന്ന സങ്കല്പം എനിക്ക് അത്ര
മനസ്സിലാകുന്നില്ല. അത് നിങ്ങളുടെ ഒരു കാഴ്ചപ്പാടായിരിക്കാം. അഫ്ഗാനിസ്ഥാനും
ഇറാഖും അറബ് വസന്തവും ഒക്കെ നല്ല പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും പലയിടത്തും
(ടുണീഷ്യ, ഈജിപ്ത് പോലെ) അത് തകർന്നുപോവുകയോ വഴിമാറിപ്പോവുകയോ ആണ് ചെയ്തത്.
ബംഗ്ലാദേശിന്റെ
കാര്യത്തിൽ എനിക്ക് വലിയ ആശയക്കുഴപ്പമുണ്ട്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് സത്യത്തിൽ എനിക്കറിയില്ല.
പലതരം കഥകളാണ് നമ്മൾ കേൾക്കുന്നത്. അതിൽ ഏതാണ് ശരിയെന്ന്
അറിയാത്തതുകൊണ്ട് ഒരു നിലപാട് എടുക്കാൻ എനിക്ക്
പേടിയാണ്. അമേരിക്കക്കാരാണ് അവിടെ ചരടുവലിക്കുന്നത് എന്ന് ചിലർ പറയുന്നു.
മുഹമ്മദ് യൂനുസ് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള, വലിയ
സൽപ്പേരുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ എനിക്ക്
ആശങ്കയുണ്ട്.
എങ്കിലും ഒരു
ശുഭവാർത്തയോടെ (happy note) അവസാനിപ്പിക്കാം, അത് ശ്രീലങ്കയെക്കുറിച്ചാണ്. അവിടെ കാര്യങ്ങൾ എങ്ങോട്ട്
നീങ്ങുമെന്ന് ഞാൻ ശ്വാസം അടക്കിപ്പിടിച്ചു കാത്തിരിക്കുകയായിരുന്നു. അത്രയും ഭീകരമായ
പ്രതിഷേധങ്ങളിൽ നിന്ന് അവർ കരകയറി. അവർ ഒരുമിച്ചിരുന്നു ഒരു ഭരണഘടനയുണ്ടാക്കുകയും ഒരു പുതിയ ഗവൺമെന്റിനെ കൊണ്ടുവരികയും
ചെയ്തു. ഇപ്പോൾ അവരെക്കുറിച്ച് അത്ര വലിയ വാർത്തകളൊന്നും നമ്മൾ കേൾക്കുന്നില്ല.
വാർത്തകളൊന്നും കേൾക്കാതിരിക്കുന്നത് ചിലപ്പോൾ നല്ല
വാർത്തയാകാം! ശ്രീലങ്കയുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് വലിയ സന്തോഷം നൽകുന്നുണ്ട്.
അനുബന്ധ്: ശരിയാണ്, നന്ദി.
ഈ ഗ്രാഫിൽ ചില തിരുത്തലുകൾ ആവശ്യമാണ്, ഞാൻ അത്
ശ്രദ്ധിക്കേണ്ടതായിരുന്നു. എങ്കിലും നിങ്ങളുടെ പുസ്തകത്തിലെ വിവരങ്ങൾ ഒന്ന്
ക്രോഡീകരിക്കാനാണ് ഞാൻ ശ്രമിച്ചത്. പുസ്തകത്തിൽ ഇത് ഈ
രീതിയിലല്ല അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും, ചർച്ച
മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾ അത് അതേ
അർത്ഥത്തിൽ സ്വീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.
നമ്മൾ ലോകത്തിന്റെ
വിവിധ ഭാഗങ്ങളിലെ ജനാധിപത്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണല്ലോ. കഴിഞ്ഞ പത്ത്
വർഷത്തോളമായി ഞാൻ ഫ്രാൻസിലായതുകൊണ്ട് തന്നെ അവിടുത്തെ ജനാധിപത്യ രീതികൾ നേരിട്ട്
അനുഭവിക്കാനും താരതമ്യം ചെയ്യാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രേക്ഷകർക്കായി
എന്റെ ചില നിരീക്ഷണങ്ങൾ പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങൾ ഫ്രാൻസിൽ താമസിച്ചിട്ടുള്ളതുകൊണ്ട് നിങ്ങൾക്ക് ഇത് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.
ആദ്യം അവിടുത്തെ
ചില മികച്ച മാതൃകകളെക്കുറിച്ച് പറയാം, അതിനുശേഷം ചില
പ്രശ്നങ്ങളിലേക്കും വരാം. ഫ്രാൻസിൽ തിരഞ്ഞെടുപ്പ്
ഫണ്ടിംഗിന് കൃത്യമായ ഒരു സംവിധാനമുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുന്ന
കാര്യത്തിൽ ഭരണകൂടത്തിന് നേരിട്ട് പങ്കുണ്ട്. തീർച്ചയായും അതിലും ചില പോരായ്മകൾ ഉണ്ടായേക്കാം, എങ്കിലും
വിശ്വസിക്കാവുന്ന ഒരു ഘടന അവിടെയുണ്ട്. ഇതാണ് ഒന്നാമത്തെ കാര്യം.
മറ്റൊരു രസകരമായ
കാര്യം, ഓരോ പാർട്ടിയുടെയും തിരഞ്ഞെടുപ്പ് പ്രകടനപത്രിക (Manifesto) വിതരണം
ചെയ്യുന്നത് അവിടുത്തെ തദ്ദേശ സ്ഥാപനങ്ങളാണ് (Municipalities). അവർ എല്ലാ
പാർട്ടികളോടും അവരുടെ പ്രകടനപത്രിക ഒരു പേജിൽ അച്ചടിക്കാൻ ആവശ്യപ്പെടും.
ശേഷം ഇവയെല്ലാം ഒരു കവറിലാക്കി ഓരോ താമസക്കാരന്റെയും വീട്ടിലേക്ക് അയക്കും. ഇതുവഴി
തിരഞ്ഞെടുപ്പ് പരസ്യങ്ങൾ എല്ലായിടത്തും കുന്നുകൂടുന്നത്
ഒഴിവാക്കാനാകും എന്ന് മാത്രമല്ല, പൊതുപണം ഉപയോഗിച്ച് വോട്ടർമാരോട്
സംവദിക്കാൻ എല്ലാ പാർട്ടികൾക്കും ഒരേപോലെ അവസരം ലഭിക്കുകയും ചെയ്യുന്നു.
ഞാൻ ആദ്യമായി
ഫ്രാൻസിൽ വോട്ട് ചെയ്തപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി.
അവിടെ ഇന്നും ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള
വോട്ടിംഗ് രീതിയാണ് നിലവിലുള്ളത്. വോട്ടെണ്ണൽ നടത്തുന്നത്
അവിടുത്തെ സാധാരണ പൗരന്മാരാണ്! തിരഞ്ഞെടുപ്പ് കമ്മീഷനോ പോലീസോ മിലിട്ടറിയോ
ഒന്നുമല്ല അത് ചെയ്യുന്നത്. വോട്ട് ചെയ്യാൻ വരുന്നവരോട്
തന്നെ അവർ ചോദിക്കും, "നിങ്ങൾക്ക് വോട്ടെണ്ണാൻ സഹായിക്കാൻ താല്പര്യമുണ്ടോ?" എന്ന്.
പൗരന്മാരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ജനാധിപത്യത്തിന്റെ യഥാർത്ഥ ശൈലി
അവിടെ കാണാം.
സ്കാൻഡിനേവിയൻ രാജ്യങ്ങളെക്കുറിച്ചും
ഞാൻ നിങ്ങളോട് സൂചിപ്പിച്ചിരുന്നു. അവിടെ നികുതി അടയ്ക്കുന്ന സമയത്ത് ആളുകൾക്ക്
ഒരു ഫോം നൽകും. തങ്ങൾ നൽകുന്ന നികുതിപ്പണം എന്തിനൊക്കെ
ഉപയോഗിക്കണം എന്നതിൽ അവർക്ക് മുൻഗണന നൽകാം -
വിദ്യാഭ്യാസം, പ്രതിരോധം, പൊതുജനാരോഗ്യം എന്നിങ്ങനെ. ഏത് സർക്കാർ അധികാരത്തിൽ വന്നാലും
ജനങ്ങളുടെ ഈ താല്പര്യങ്ങളെ ഒരു പരിധിവരെ മാനിക്കാൻ അവർ ബാധ്യസ്ഥരാണ്.
ഇതൊരു പുതിയ അറിവായാണ് എനിക്ക് തോന്നുന്നത്.
ഇനി ചില
പ്രശ്നങ്ങളെക്കുറിച്ച് പറയാം. ഇന്ത്യയിലുള്ള പലരും പാശ്ചാത്യ രാജ്യങ്ങളെ മികച്ച
ജനാധിപത്യ മാതൃകകളായിട്ടാണ് കാണുന്നത്. എന്നാൽ അവിടുത്തെ
ജനാധിപത്യത്തിന്റെ ബലഹീനതകളെക്കുറിച്ച് നമുക്ക് അധികം അറിവില്ല എന്നതാണ് സത്യം.
നിങ്ങൾ ഹിതപരിശോധനകളെക്കുറിച്ചും
(referendum) ബ്രെക്സിറ്റിനെക്കുറിച്ചും പറഞ്ഞ സ്ഥിതിക്ക്, ഫ്രാൻസിലെ 2005-ലെ
ഹിതപരിശോധനയെക്കുറിച്ച് കൂടി പറയുന്നത് ഉചിതമായിരിക്കും. യൂറോപ്യൻ യൂണിയന്റെ
ഭരണഘടന അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്. അന്ന് ഫ്രഞ്ച് പൗരന്മാരും
ഡച്ച് പൗരന്മാരും അതിനെതിരെ 'വേണ്ട' (NO) എന്ന് വോട്ട്
ചെയ്തു. പക്ഷേ നിർഭാഗ്യവശാൽ രണ്ട് വർഷത്തിന്
ശേഷം, 2007-ൽ പ്രസിഡന്റ് നിക്കോളാസ് സർക്കോസിയുടെ കാലത്ത് 'ലിസ്ബൺ കരാർ' (Treaty of
Lisbon) ഒപ്പിടുകയും ആ ഭരണഘടന പിൻവാതിലിലൂടെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയും
ചെയ്തു. യഥാർത്ഥത്തിൽ അത് ജനഹിതത്തെ മാനിക്കാത്ത ഒരു
നടപടിയായിരുന്നു.
അതുപോലെ തന്നെ
ഫ്രഞ്ച് അസംബ്ലി പാസാക്കുന്ന നിയമങ്ങളിൽ ഏകദേശം 80 ശതമാനവും
യൂറോപ്യൻ യൂണിയന്റെ നിർദ്ദേശങ്ങളെ (EU directives) അടിസ്ഥാനമാക്കിയുള്ളതാണ്.
അതിനർത്ഥം അവർക്ക് സ്വന്തമായൊരു പരമാധികാരം (sovereignty) ഇപ്പോൾ അവശേഷിക്കുന്നില്ല
എന്നതാണ്. യൂറോപ്യൻ യൂണിയൻ തീരുമാനിക്കുന്നത്
അവർ ഇവിടെ നടപ്പിലാക്കുന്നു എന്ന് മാത്രം. യൂറോപ്യൻ യൂണിയനുമായി
ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് നമുക്ക് പിന്നീട് വിശദമായി സംസാരിക്കാം.
കൂടാതെ ഫ്രഞ്ച്
സർക്കാരിനെതിരെ ഭരണകൂട ഭീകരതയെക്കുറിച്ച് (state violence) ഗൗരവകരമായ
ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഉദാഹരണത്തിന്, 'ഷിലെ ഷോൺ' (Gilets
Jaunes - യെല്ലോ വെസ്റ്റ്) പ്രക്ഷോഭങ്ങളെ അവർ നേരിട്ട രീതി
നമുക്കറിയാം. ആംനസ്റ്റി ഇന്റർനാഷണലും യൂറോപ്യൻ യൂണിയന്റെ തന്നെ
മനുഷ്യാവകാശ സംഘടനകളും ആ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു.
ഫ്രാൻസിലെ പെൻഷൻ പരിഷ്‌കരണത്തിനെതിരെ
ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയിട്ടും അവരുടെ
ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല എന്ന കാര്യം നമുക്കറിയാം. എന്നാൽ വോളോഡിമിർ സെലെൻസ്‌കി
ഫ്രാൻസിലെത്തുമ്പോഴൊക്കെ, പാർലമെന്റിൽ ചർച്ച ചെയ്യുകയോ അനുമതി വാങ്ങുകയോ പോലും ചെയ്യാതെ കോടിക്കണക്കിന് യൂറോയാണ്
അദ്ദേഹത്തിന് നൽകുന്നത്. ഈ വൈരുദ്ധ്യം അവിടെ പ്രകടമാണ്. കൂടാതെ, ഭരണകൂടത്തിന്റെ
താല്പര്യങ്ങളെ ചോദ്യം ചെയ്യുന്ന പത്രപ്രവർത്തകർക്കെതിരെയും (Investigative
journalists) ഫ്രഞ്ച് സർക്കാർ കടുത്ത നിലപാടുകളാണ്
സ്വീകരിക്കുന്നത്. ഇതാണ് ഫ്രാൻസിലെ സാഹചര്യം.
ഇനി യൂറോപ്യൻ യൂണിയനെക്കുറിച്ച്
പറയാം. അവിടുത്തെ പാർലമെന്റ് ശരിക്കും പറഞ്ഞാൽ അധികാരമില്ലാത്ത
ഒന്നാണ്. സ്വന്തമായി ഒരു നിയമം പോലും അവതരിപ്പിക്കാൻ അവർക്ക്
കഴിയില്ല. യൂറോപ്യൻ കമ്മീഷനോ കൗൺസിൽ ഓഫ് യൂറോപ്പോ
മുന്നോട്ടുവെക്കുന്ന നിയമങ്ങളിൽ വോട്ട് ചെയ്യാൻ മാത്രമേ
പാർലമെന്റിന് അധികാരമുള്ളൂ. യൂറോപ്യൻ യൂണിയൻ പ്രസിഡന്റായ
ഉർസുല വോൺ ഡെർ ലെയൻ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയല്ല, മറിച്ച്
നാമനിർദ്ദേശം ചെയ്യപ്പെട്ട ആളാണ് എന്നതും വലിയൊരു
പ്രശ്നമാണ്. മുമ്പ് ജർമ്മൻ പ്രതിരോധ
മന്ത്രിയായിരുന്ന കാലത്ത് അവർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉണ്ടായിരുന്നു.
എന്നിട്ടും അവരെയാണ് യൂറോപ്യൻ യൂണിയന്റെ
തലപ്പത്തേക്ക് തിരഞ്ഞെടുത്തത്.
കോവിഡ് കാലത്ത്
പോലും, എല്ലാ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തി വെറും
എസ്എംഎസുകൾ വഴി കോടിക്കണക്കിന് യൂറോയുടെ കരാറുകളിൽ അവർ ഒപ്പിട്ടു
എന്നൊരു ആരോപണമുണ്ട്. അതുപോലെ തന്നെ അവർ സ്വേച്ഛാധിപത്യപരമായാണ്
പെരുമാറുന്നത് എന്നും പറയപ്പെടുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു
എന്നാരോപിച്ച് റഷ്യ ടുഡേ (RT), സ്പുട്നിക് ചാനലുകൾ യൂറോപ്യൻ യൂണിയനിലുടനീളം
നിരോധിച്ചത് ഇതിന് ഉദാഹരണമാണ്. നിയമപരമായി ഇതിനെ ചോദ്യം ചെയ്യാനുള്ള ഒരവസരം പോലും
അവർക്ക് നൽകിയില്ല എന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. അതേസമയം റഷ്യ ഒരു
ജനാധിപത്യ രാജ്യമല്ലെന്ന് പറയുമ്പോഴും ബിബിസിയും സിഎൻഎന്നും പോലുള്ള പാശ്ചാത്യ
ചാനലുകൾ അന്ന് മോസ്കോയിൽ ലഭ്യമായിരുന്നു എന്നത് ഒരു
വൈരുദ്ധ്യമായി നമുക്ക് കാണാം. പിന്നീട് റഷ്യക്കാരും ഇത് തടഞ്ഞുവെന്നത് മറ്റൊരു
കാര്യം.
കൂടാതെ, യൂറോപ്യൻ യൂണിയൻ കൗൺസിലിലെ 27 അംഗങ്ങളും
തിരഞ്ഞെടുക്കപ്പെട്ടവരല്ല, മറിച്ച് പലരും നാമനിർദ്ദേശം ചെയ്യപ്പെട്ടവരാണ്. യൂറോപ്യൻ യൂണിയന്റെ
മുഴുവൻ കാര്യങ്ങളിലും വലിയ തീരുമാനങ്ങൾ എടുക്കാനുള്ള
അധികാരം ഇവർക്കുണ്ട്. മറ്റൊരു പ്രധാന കാര്യം, യൂറോപ്യൻ യൂണിയനിൽ ലോബിയിംഗ് (Lobbying) ഔദ്യോഗികമാണ്
എന്നതാണ്. അതുകൊണ്ട് തന്നെ ധാർമ്മികതയോ മൂല്യങ്ങളോ ഒന്നുമല്ല, മറിച്ച് പണമാണ്
പലപ്പോഴും അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്.
ഇതിനെയെല്ലാം കൂടി നമുക്ക് 'ജനാധിപത്യപരമായ പോരായ്മ' (Deficit of democracy) എന്ന്
വിളിക്കാം. ഈ നിരീക്ഷണങ്ങളിൽ നിങ്ങളുടെ
അഭിപ്രായം എന്താണ്?
രേണുക: അതെ, തീർച്ചയായും.
യൂറോപ്പിൽ നടന്നുകൊണ്ടിരിക്കുന്ന
കാര്യങ്ങളുടെ നല്ല വശങ്ങളെയും ചീത്ത വശങ്ങളെയും കുറിച്ച് വളരെ വ്യക്തമായ ഒരു
കാഴ്ചപ്പാടാണ് നിങ്ങൾ നൽകിയത്. ഓരോ രാജ്യത്തിനും ഓരോ
ജനാധിപത്യത്തിനും അതിന്റേതായ വെല്ലുവിളികളുണ്ട്. ഫ്രാൻസിനെ 'മനുഷ്യാവകാശങ്ങളുടെ
നാട്' (droit de l'homme) എന്ന് വിളിക്കുന്നതിൽ എനിക്ക്
സന്തോഷമുണ്ട്. ഇന്നത്തെ അവസ്ഥയിൽ എത്തുന്നതിന്
മുമ്പ് ഒട്ടേറെ വിപ്ലവങ്ങളും രക്തച്ചൊരിച്ചിലുകളും അവിടെ നടന്നിട്ടുണ്ടെങ്കിലും
ജനാധിപത്യത്തിന്റെ ഈറ്റില്ലം തന്നെയാണ് അത്. ജനപങ്കാളിത്തം ഉൾപ്പെടെയുള്ള അവരുടെ
മികച്ച ആശയങ്ങളെല്ലാം അവർ സ്വീകരിച്ചിട്ടുണ്ട്.
ഇന്ന് ഏറ്റവും
പ്രധാനപ്പെട്ട ഒന്നായി എനിക്ക് തോന്നുന്നത് ധനികാധിപത്യത്തിന്
(Plutocracy) എതിരെ നടക്കുന്ന പോരാട്ടമാണ്. എന്റെ പുസ്തകത്തിൽ ഞാൻ ഈ വിഷയം
കൈകാര്യം ചെയ്യുന്നില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കിലും, പല രാജ്യങ്ങളും
നേരിടുന്ന വലിയൊരു വെല്ലുവിളിയാണിതെന്ന് ഞാൻ അംഗീകരിക്കുന്നു.
തീർച്ചയായും ഇത് വളരെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നിങ്ങൾ ഇത്
സൂചിപ്പിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. തിരഞ്ഞെടുപ്പിന് എങ്ങനെ സർക്കാർ ധനസഹായം
നൽകാമെന്നതിനെക്കുറിച്ച് കൂടുതൽ പഠിക്കണമെന്ന്
എനിക്ക് തോന്നുന്നു. ഇത് നമ്മൾ മുൻഗണന നൽകേണ്ട
ഒരു കാര്യമാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ ഏറെക്കാലമായി
നിലനിന്നിരുന്ന 'ഇലക്ടറൽ ബോണ്ട്' പ്രശ്നം കണക്കിലെടുക്കുമ്പോൾ ഇത് വളരെ
സങ്കീർണ്ണമാണ്.
പിന്നെ നിങ്ങൾ പറഞ്ഞ മറ്റ് ചില
കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ജനാധിപത്യ രാജ്യങ്ങളിൽ ആളുകൾ ഇന്ന് നേരിടുന്ന
ഏറ്റവും വലിയ പ്രശ്നം, സർക്കാരിന്റെ വിദേശനയം (Foreign Policy) എങ്ങനെ സ്വാധീനിക്കാൻ കഴിയും
എന്നതാണ്. അത് പലപ്പോഴും ജനാധിപത്യപരമായ നിയന്ത്രണങ്ങളിൽ നിന്ന്
പുറത്തുപോയ ഒന്നായിട്ടാണ് എനിക്ക് തോന്നുന്നത്. അതായത്, ഒരു യുദ്ധത്തിന്
പോകേണ്ടി വരുമ്പോൾ ഓരോ തവണയും ജനങ്ങളുടെ അനുവാദം വാങ്ങാൻ സർക്കാരിന്
സാധിക്കുമോ എന്ന ചോദ്യമുണ്ട്. പക്ഷേ വിയറ്റ്നാം യുദ്ധത്തിലോ ഇറാഖ്-ഇറാൻ യുദ്ധത്തിലോ
എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. തങ്ങൾ തിരഞ്ഞെടുത്ത
സർക്കാർ വിദേശനയങ്ങൾ തീരുമാനിക്കുമ്പോൾ ജനങ്ങളുടെ വികാരങ്ങൾ കണക്കിലെടുക്കുന്നുണ്ടെന്ന്
ഒരു രാജ്യത്തെ പൗരന്മാർക്കും ഇന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയില്ല.
ജനാധിപത്യത്തിലെ
ഒരു വലിയ പ്രശ്നമാണിത്. സർക്കാരിന്റെ വിദേശനയങ്ങളെ എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്നതിനെക്കുറിച്ച്
ആരെങ്കിലും കൂടുതൽ പഠനങ്ങളോ എഴുത്തോ നടത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
കാരണം ഭരണഘടനകളിൽ എന്ത് തന്നെ എഴുതിവെച്ചിട്ടുണ്ടെങ്കിലും ഒരു ജനാധിപത്യ രാജ്യത്തിലും അത്
പ്രായോഗികമായി ഫലപ്രദമാകുന്നില്ല. ഇതൊരു വലിയ പ്രതിസന്ധിയാണ്. അമേരിക്കയിലെ കാര്യം
തന്നെ നോക്കൂ, ഫലസ്തീൻ അനുകൂലികളും ഇസ്രായേൽ അനുകൂലികളും
അവിടെ പ്രതിഷേധിക്കുന്നുണ്ട്. പക്ഷേ വിദേശനയങ്ങൾ രൂപീകരിക്കുമ്പോൾ ജനങ്ങൾക്ക്
എങ്ങനെ സർക്കാരിനെ സ്വാധീനിക്കാൻ കഴിയും? അതൊരു വലിയ
ചോദ്യചിഹ്നമാണ്.
ഇനി, യൂറോപ്യൻ യൂണിയനും അതിലെ
അംഗരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങൾ പറഞ്ഞത് വളരെ
പ്രസക്തമാണ്. 'ബ്രെക്സിറ്റ്' (Brexit) എന്നത് പലരുടെയും മനസ്സിൽ ഒരു മോശം
വാക്കായിരിക്കാം. പക്ഷേ ബ്രെക്സിറ്റിന് പിന്നിലെ പ്രധാന പ്രശ്നങ്ങളിലൊന്ന്
ഇതായിരുന്നു—ജനാധിപത്യപരമായ കൃത്യമായ യോഗ്യതകളില്ലാത്ത ഒരു പുറമെ നിന്നുള്ള
സംവിധാനത്തിന്റെ നിർദ്ദേശങ്ങൾ നമ്മൾ എന്തിനാണ്
കേൾക്കുന്നത് എന്നതായിരുന്നു ആ ചോദ്യം. നമ്മൾ വോട്ട് ചെയ്ത്
തിരഞ്ഞെടുത്ത ഒരു ഗവൺമെന്റ് ഉള്ളപ്പോൾ അവിടുത്തെ
കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പൂർണ്ണ അധികാരം ആ ഗവൺമെന്റിനായിരിക്കണമല്ലോ.
ഫ്രാൻസോ
ജർമ്മനിയോ യൂറോപ്യൻ യൂണിയൻ വിട്ടുപോകുന്നത്
എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. കാരണം അവർ ഈ
പ്രസ്ഥാനത്തിന്റെ നെടുംതൂണുകളാണ്. അവർ വിട്ടുപോയാൽ പിന്നെ യൂറോപ്യൻ യൂണിയൻ തന്നെ
ഇല്ലാതാകും. മറ്റ് രാജ്യങ്ങൾ ഒരുപക്ഷേ
വിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയേക്കാം, പക്ഷേ ഫ്രാൻസും
ജർമ്മനിയും അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. ഈ രാജ്യങ്ങളിലും യൂറോപ്യൻ യൂണിയൻ വിരുദ്ധ
വികാരമുള്ള വലിയൊരു വിഭാഗം ഉണ്ടെന്നത് ഒരു സത്യം തന്നെയാണ്.
ഹിതപരിശോധനയെ (Referendum) കുറിച്ച് നിങ്ങൾ പറഞ്ഞത് വളരെ
രസകരമായ ഒരു കാര്യമാണ്. എന്റെ പുസ്തകത്തിൽ ഞാൻ ഇത് ആവർത്തിച്ച്
പറയുന്നുണ്ട്—ശരിയായ രീതിയിൽ നടത്തുന്ന ഒരു ഹിതപരിശോധനയിൽ വെറും ഒരു
വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിക്കുന്നതെങ്കിൽ പോലും ആ
തീരുമാനം അംഗീകരിക്കപ്പെടണം. കാനഡയിൽ നിന്ന്
വിട്ടുപോകേണ്ടെന്ന് ക്യുബെക് (Quebec) തീരുമാനിച്ചതും, യു.കെയിൽ തന്നെ തുടരാൻ സ്കോട്ട്‌ലൻഡ്
തീരുമാനിച്ചതും വളരെ നേരിയ ഭൂരിപക്ഷത്തിനായിരുന്നു. പക്ഷേ ആ ഭൂരിപക്ഷം
മാനിക്കപ്പെട്ടു.
നിങ്ങൾ ഒരു
ഹിതപരിശോധനയെ ബഹുമാനിക്കുന്നില്ലെങ്കിൽ പിന്നെ നിങ്ങൾ ജനാധിപത്യപരമായിട്ടല്ല
പെരുമാറുന്നത് എന്ന് പറയേണ്ടി വരും. കാര്യം ലളിതമാണ്, നിങ്ങൾക്ക് ആ
തീരുമാനം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് നടപ്പിലാക്കണം. ജനാധിപത്യം നമ്മെ അതിന്
നിർബന്ധിക്കുന്നുണ്ട്. ബ്രിട്ടനിൽ ഇപ്പോൾ സംഭവിക്കുന്നത്
നോക്കൂ; ബ്രെക്സിറ്റ് തീരുമാനത്തെ എങ്ങനെയെങ്കിലും മറികടന്ന് മറ്റ് വഴികളിലൂടെ പതുക്കെ
യൂറോപ്യൻ യൂണിയനിലേക്ക് തന്നെ തിരിച്ചുപോകാനാണ് അവർ ശ്രമിക്കുന്നത്.
എന്നാൽ ഒരു ജനവിധിയെ മാനിക്കാതെ, തനിക്ക് സൗകര്യമുള്ളപ്പോൾ തിരിച്ചുവരാം
എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. അത് ജനാധിപത്യമല്ല. ഫ്രാൻസിൽ നിങ്ങൾ പറഞ്ഞതുപോലെയാണ്
കാര്യങ്ങൾ നടക്കുന്നതെങ്കിൽ അത് ഗൗരവകരമായ ഒരു പ്രശ്നം
തന്നെയാണ്.
യൂറോപ്യൻ യൂണിയനും
അംഗരാജ്യങ്ങളും തമ്മിലുള്ള ഈ അസ്വാരസ്യങ്ങൾ വരുംകാലങ്ങളിൽ വർദ്ധിക്കാനാണ്
സാധ്യത. പൊതുവായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി
ഒരുപക്ഷേ തികച്ചും വ്യത്യസ്തമായ മറ്റൊരു സംഘടനയോ ഉടമ്പടിയോ രൂപീകരിക്കേണ്ടി
വന്നേക്കാം. പലരും കരുതുന്നത് പോലെ പരമാധികാര രാജ്യങ്ങളിൽ നിന്ന് ഒരു
ഫെഡറേഷനിലേക്കുള്ള മാറ്റം അത്ര എളുപ്പത്തിൽ സംഭവിക്കുന്ന
ഒന്നാവില്ല.
അനുബന്ധ്: ഈ പ്രധാനപ്പെട്ട
നിരീക്ഷണങ്ങൾക്ക് നന്ദി. ഹിതപരിശോധനയെ (Referendum) കുറിച്ച്
എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ ഒരു മികച്ച
ജനാധിപത്യ രാജ്യമായി കാണുന്ന സ്വിറ്റ്‌സർലൻഡിൽ, പലപ്പോഴും വളരെ
നിസ്സാരമെന്ന് തോന്നാവുന്ന അല്ലെങ്കിൽ വിവാദപരമായ
വിഷയങ്ങളിൽ പോലും ഹിതപരിശോധനകൾ നടത്താറുണ്ട്. "പള്ളികളിൽ മിനാരങ്ങൾ വേണോ?" എന്നത്
അത്തരത്തിലൊന്നായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങളോട് ചോദിക്കേണ്ട ഒരു
ചോദ്യമല്ല ഇത്. ഇന്ത്യയിൽ "രാമക്ഷേത്രം വേണോ വേണ്ടയോ?" എന്ന് ചോദിക്കുന്നത് പോലെയാണത്.
അതുപോലെ "ഓരോ വർഷവും എത്ര ശതമാനം വിദേശ കുടിയേറ്റക്കാരെ സ്വിറ്റ്‌സർലൻഡ്
സ്വീകരിക്കണം?" എന്നും അവർ ജനങ്ങളോട് ചോദിക്കാറുണ്ട്. ഇത്തരം ചോദ്യങ്ങൾ ജനങ്ങളോട്
ചോദിക്കാമോ ഇല്ലയോ എന്നതിൽ വലിയ തർക്കങ്ങൾ തന്നെ
നടക്കുന്നുണ്ട്.
മറ്റൊരു കാര്യം, റൊമാനിയയിൽ അടുത്തിടെ നടന്ന
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യൂറോപ്യൻ യൂണിയൻ ഇടപെട്ടു
എന്നൊരു ആരോപണമുണ്ട്. അവിടെ ഒന്നാമതെത്തിയ സ്ഥാനാർത്ഥി യൂറോപ്യൻ യൂണിയന്റെ
താല്പര്യങ്ങൾക്ക് നിരക്കുന്ന ആളായിരുന്നില്ല. ഇന്ത്യയിലെ 'റോ' (RAW) പോലെ തന്നെയുള്ള
ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗവും ഈ തിരഞ്ഞെടുപ്പിൽ ഇടപെട്ടതായി
പറയപ്പെടുന്നു. ഇങ്ങനെ പല പ്രശ്നങ്ങളും അവിടെയുണ്ട്.
ഇനി നമുക്ക്
ഫ്രാൻസിലെ മാധ്യമങ്ങളുടെ അവസ്ഥയെക്കുറിച്ച് നോക്കാം. ഇന്ത്യയിൽ നമുക്ക്
മാതൃകയാക്കാൻ പറ്റുന്ന ചില കാര്യങ്ങൾ ഒരുപക്ഷേ
അതിലുണ്ടാകാം. ഫ്രാൻസിലെ മാധ്യമങ്ങളിൽ 'ല മോണ്ട്' (Le Monde) എന്ന പത്രത്തിൽ നിന്നും
വ്യത്യസ്തമായ ഒന്നാണ് 'ല മോണ്ട് ഡിപ്ലോമാറ്റിക്' (Le Monde Diplomatique). ഇത് പൂർണ്ണമായും
വായനക്കാരുടെ വരിസംഖ്യ കൊണ്ട് പ്രവർത്തിക്കുന്നതും വളരെ സ്വതന്ത്രവുമാണ്. സാധാരണ
മാധ്യമങ്ങളും ഇത്തരം സമാന്തര മാധ്യമങ്ങളും വാർത്തകൾ റിപ്പോർട്ട്
ചെയ്യുന്ന രീതിയിൽ വലിയ വ്യത്യാസമുണ്ട്. ഇന്ത്യയിലുള്ളവർക്ക് ഒരുപക്ഷേ അത്ഭുതം തോന്നാം, ഫ്രാൻസിലെ 95 മുതൽ 98 ശതമാനം
മാധ്യമങ്ങളും - അത് പത്രമായാലും ടെലിവിഷനായാലും ഇലക്ട്രോണിക് മീഡിയ ആയാലും -
അവിടുത്തെ വലിയ വ്യവസായ പ്രമുഖരുടെ കയ്യിലാണ്. ബെർണാഡ് അർനോൾട്ട് (Bernard
Arnault) ഉൾപ്പെടെയുള്ള ലോകസമ്പന്നരുടെ പട്ടികയിലുള്ള വ്യവസായികളുടെ പേരുകൾ നിങ്ങൾക്ക്
ഇവിടെ കാണാം.
അതുകൊണ്ട് തന്നെ, ബെർണാഡ്
അർനോൾട്ട്, വിൻസെന്റ് ബൊളോറെ, സേവ്യർ നീൽ എന്നിവരൊക്കെയാണ് ഇവിടുത്തെ പ്രധാന പേരുകൾ. ശരിക്കും
പറഞ്ഞാൽ ഇവർ ഫ്രാൻസിലെ അംബാനിമാരും അദാനിമാരുമാണെന്ന് എനിക്ക് പറയാം.
കഴിഞ്ഞ 20 വർഷത്തിലധികമായി അവർ ഈ ചാർട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്.
ഓരോ വർഷവും അവർ ഇത് പുതുക്കിക്കൊണ്ടിരിക്കും. ഇന്ത്യയിലും എന്നെങ്കിലും ഇതുപോലെ മാധ്യമ
ഉടമസ്ഥാവകാശം ആരുടെയൊക്കെ കയ്യിലാണെന്ന് കൃത്യമായി ട്രാക്ക് ചെയ്യുന്ന ഒരു
സംവിധാനം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
മാധ്യമങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ഇതൊക്കെയാണ്.
രേണുക: മാധ്യമങ്ങളെക്കുറിച്ച് എനിക്കൊരു
കാര്യം കൂടി പറയാനുണ്ട്.
അനുബന്ധ്: തീർച്ചയായും.
രേണുക: യഥാർത്ഥത്തിൽ ഇന്ത്യയിലെ
മാധ്യമരംഗം വളരെ മോശമായ ഒരവസ്ഥയിലാണ്. ഒരു വശത്ത്
നോക്കിയാൽ, മുമ്പൊരിക്കൽ നമുക്കൊരു 'അറബ് വസന്തം' ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നാറുണ്ട്. നിങ്ങളെപ്പോലുള്ളവർ അന്ന് വളരെ
ചെറുപ്പമായിരുന്നിരിക്കാം. ദൂരദർശനിൽ നിന്ന് സ്വകാര്യ
മാധ്യമങ്ങളിലേക്കുള്ള ആ മാറ്റം ശരിക്കും സ്വതന്ത്രമായ ഒന്നായിരുന്നു. അത്
അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തിയിരുന്നത്. ആ സമയത്ത് ഞാൻ നെതർലാൻഡിൽ നിന്നുള്ള ഒരു
നയതന്ത്രജ്ഞനെ കണ്ടിരുന്നു. നെതർലാൻഡിൽ പോലും ഇല്ലാത്ത
അത്രയും തുറന്നതും ഊർജ്ജസ്വലവുമായ മാധ്യമപ്രവർത്തനമാണ് ഇന്ത്യയിൽ കാണുന്നതെന്ന്
അദ്ദേഹം അന്ന് പറഞ്ഞു.
എന്നാൽ പിന്നീട്, മാധ്യമങ്ങളുടെ ഈ
അസാധാരണമായ കരുത്ത് നിയന്ത്രിക്കണമെന്ന് തിരിച്ചറിഞ്ഞ വ്യവസായ പ്രമുഖർ അവയെ
ഏറ്റെടുത്തു. മുമ്പും വ്യവസായികൾ മാധ്യമരംഗത്ത് ഉണ്ടായിരുന്നു -
ഉദാഹരണത്തിന് ഗോയങ്ക കുടുംബം, അല്ലെങ്കിൽ ടൈംസ് ഓഫ്
ഇന്ത്യയുടെ ഉടമസ്ഥർ. പക്ഷേ അവർ ഒരിക്കലും ഇന്നത്തെപ്പോലെ ലജ്ജയില്ലാതെ ആ അധികാരം ദുരുപയോഗം ചെയ്തിരുന്നില്ല.
നിങ്ങൾ കാണിച്ച ആ
സ്ലൈഡ് വളരെ വിജ്ഞാനപ്രദമായിരുന്നു. ഫ്രാൻസും
ഇന്ത്യയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വെച്ചാൽ, ഇന്ത്യയിലെ
മാധ്യമങ്ങളെ നിയന്ത്രിക്കുന്നവരെ നമുക്ക് വിരലിലെണ്ണാൻ മാത്രമേ കഴിയൂ. ഫ്രാൻസിൽ ഇത് കുറച്ചുകൂടി
വ്യാപിച്ചു കിടക്കുന്നു (spread). അല്ലാതെ മറ്റ് വലിയ വ്യത്യാസങ്ങളൊന്നുമില്ല.
എങ്കിലും
ഇന്ത്യൻ പശ്ചാത്തലത്തിൽ എനിക്ക് വലിയ പ്രതീക്ഷ നൽകുന്ന
ഒന്നാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിലും പണം കൊടുത്ത് സ്വാധീനിക്കപ്പെട്ടവരും (influencers) തെറ്റായ
വിവരങ്ങൾ പ്രചരിപ്പിക്കുന്നവരും ഉണ്ടെന്നത് ശരിയാണ്. എങ്കിലും, സത്യസന്ധമായ
വസ്തുതകളും അഭിപ്രായങ്ങളും പങ്കുവെക്കുന്ന ശക്തമായ ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ ഇന്നുണ്ട്. നമ്മളിൽ പലരും അവരെയാണ്
പിന്തുടരുന്നത്. ഞാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ സമയത്ത് പലരും വീട്ടുപടിക്കൽ വെച്ച് എന്നോട്
പറഞ്ഞിട്ടുണ്ട് - "ഞങ്ങൾ ഇപ്പോൾ പ്രധാന
മാധ്യമങ്ങളൊന്നും (mainstream media) കാണാറില്ല, ഞങ്ങൾക്ക് അതിൽ താല്പര്യമില്ല"
എന്ന്. ആളുകൾ ഇപ്പോൾ സമാന്തര മാധ്യമങ്ങളിലേക്ക് (alternative media) തിരിയുകയാണ്.
ഭാരതത്തിലെ
ജനങ്ങൾ ഇത്തരം പുതിയ വഴികൾ കണ്ടെത്തുന്നു എന്നത് ശുഭകരമായ
കാര്യമാണ്. 'Alt News' പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഇതിന് നല്ലൊരു
ഉദാഹരണമാണ്.
അനുബന്ധ്: അതെ.
പുസ്തകത്തിൽ നിങ്ങൾ സൂചിപ്പിച്ചത്
പോലെ തന്നെ, ഇത് ഇന്ത്യയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല എന്ന് ഞാൻ എടുത്തുപറയാൻ ആഗ്രഹിക്കുന്നു.
ഇതൊരു ആഗോള പ്രതിഭാസമാണ്. നമ്മുടെ കണ്ണ് തുറപ്പിക്കേണ്ട രണ്ട് പ്രധാന
അഴിമതികളെക്കുറിച്ച് (scandals) ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്.
ഒന്ന്, കഴിഞ്ഞ വർഷം
പുറത്തുവന്ന US Aid അഴിമതിയാണ്. പതിറ്റാണ്ടുകളായി ലോകത്തിലെ പ്രമുഖ മാധ്യമങ്ങൾക്കെല്ലാം അമേരിക്കൻ ഭരണകൂടം വലിയ
തോതിൽ ധനസഹായം നൽകുന്നുണ്ട്. എന്തിനാണ് ഇത് ചെയ്യുന്നതെന്ന് നമ്മൾ ചിന്തിക്കണം.
പൊതുജനങ്ങളുടെ അഭിപ്രായങ്ങളെ സ്വാധീനിക്കാനോ കെട്ടിച്ചമയ്ക്കാനോ വേണ്ടിയാണതെന്ന്
നമുക്ക് ഊഹിക്കാം. ഇതിനെ 'പാശ്ചാത്യ പ്രൊപ്പഗണ്ട' (Western propaganda) എന്ന് തന്നെ വിളിക്കാം.
രണ്ടാമത്തേത്, OCCRP
(Organized Crime and Corruption Reporting Project) എന്ന
സംഘടനയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളാണ്. ലോകത്തിലെ ഏറ്റവും വലിയ
ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം ശൃംഖലയായ ഇവർക്ക് അമേരിക്കൻ സർക്കാരുമായി
രഹസ്യ ബന്ധമുണ്ടെന്നാണ് ആരോപണം. 2024 ഡിസംബർ 2-ലെ 'മീഡിയപാർട്ട്' (Mediapart) റിപ്പോർട്ട്
പ്രകാരം, ഇവരുടെ ബജറ്റിന്റെ പകുതിയും വാഷിംഗ്ടൺ ആണ് നൽകുന്നത്.
മാത്രമല്ല, ഇവരുടെ മുതിർന്ന ഉദ്യോഗസ്ഥരെ നിശ്ചയിക്കാനുള്ള 'വീറ്റോ' അധികാരം
അമേരിക്കയ്ക്കുണ്ട്. റഷ്യയെയും വെനസ്വേലയെയും കേന്ദ്രീകരിച്ചുള്ള
അന്വേഷണങ്ങൾക്കാണ് അവർ മുൻഗണന നൽകുന്നത്.
നിങ്ങൾ 'ധനികാധിപത്യത്തെ' (plutocracy) കുറിച്ച്
പറഞ്ഞല്ലോ. ജനാധിപത്യം നേരിടുന്ന അടുത്ത ഭീഷണി ചില മാധ്യമങ്ങളെ വൻകിട വ്യവസായികൾ വിലയ്ക്കെടുക്കുന്നു
എന്നതല്ല, മറിച്ച് അവർ മുഴുവൻ ഭരണകൂടത്തെയും തന്നെ പിടിച്ചെടുക്കുന്നു എന്നതാണ്! ഇതാണ്
നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി. അതിന്റെ ചില പ്രധാന വശങ്ങൾ ഞാൻ താഴെ
സൂചിപ്പിക്കാം:
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന
വെല്ലുവിളി: AI-ക്ക് വലിയ തോതിൽ വൈദ്യുതി ആവശ്യമാണ്.
ആണവോർജ്ജത്തിന് (Nuclear energy) മാത്രമേ ഇത്ര വലിയ തോതിൽ വൈദ്യുതി നൽകാൻ കഴിയൂ.
അമേരിക്കയിൽ ഇപ്പോൾ ആണവോർജ്ജ ഉല്പാദനം സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
ഈ വൈദ്യുതി ഉപയോഗിച്ച് അവർ AI വികസിപ്പിക്കുന്നു, പിന്നീട് ഇതേ AI സേവനങ്ങൾ അമേരിക്കൻ സർക്കാരിന് തന്നെ വിൽക്കുന്നു. 2030-ഓടെ ഏകദേശം 3000 ബില്യൺ ഡോളർ ഈ മേഖലയിൽ നിക്ഷേപിക്കപ്പെടുമെന്നാണ്
കണക്ക്.
ഇറ്റലിയുടെ
പ്രതിരോധ വാർത്താവിനിമയ സംവിധാനങ്ങൾ ഇപ്പോൾ എലോൺ മസ്കിന്റെ 'സ്പേസ് ലിങ്ക്' (Space Link) ആണ് കൈകാര്യം
ചെയ്യുന്നത്. ജർമ്മനിയിലെ പോലീസ് നിരീക്ഷണത്തിനായി അമേരിക്കൻ സ്വകാര്യ
കമ്പനിയായ 'പാലന്റിർ' (Palantir) ഉപയോഗിക്കുന്നു. ബ്രിട്ടനിലെ എൻ.എച്ച്.എസ് (NHS) രോഗികളുടെ
വിവരങ്ങൾ കൈകാര്യം ചെയ്യാൻ ഇതേ കമ്പനിയെയാണ് ഏല്പിച്ചിരിക്കുന്നത്.
ഫ്രാൻസിൽ മൈക്രോസോഫ്റ്റാണ് ഈ വിവരങ്ങൾ കൈവശം
വെക്കുന്നത്.
2025-ൽ അമേരിക്ക
പാസാക്കിയ 'US Security Chip Act' പ്രകാരം, എൻവിഡിയ (Nvidia) പോലുള്ള
കമ്പനികൾ നിർമ്മിക്കുന്ന ലാപ്‌ടോപ്പുകളിൽ ജി.പി.എസ്
ട്രാക്കിംഗ് നിർബന്ധമാക്കിയിരിക്കുകയാണ്. ചൈനീസ് കമ്പനിയായ ഹുവാവേയ്ക്കെതിരെ
(Huawei) പാശ്ചാത്യ രാജ്യങ്ങൾ ഉന്നയിച്ച അതേ ആരോപണം ഇപ്പോൾ അമേരിക്ക
നിയമപരമായി തന്നെ നടപ്പിലാക്കുന്നു. ഇത് ഇന്ത്യക്കാരെയും ഫ്രഞ്ചുകാരെയും ഒരുപോലെ
ബാധിക്കും.
ഇതൊക്കെയാണ് ഇനി
ജനാധിപത്യം നേരിടാൻ പോകുന്ന വെല്ലുവിളികൾ. ഇതിനെക്കുറിച്ച്
നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?
രേണുക: നിങ്ങൾ ഒരുപാട്
കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടെന്ന് തോന്നുന്നു. ഞാൻ നേരത്തെ
ധനികാധിപത്യത്തെക്കുറിച്ച് (plutocracy) പറഞ്ഞതുപോലെ... എന്റെ
പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ, ധനികാധിപത്യം
എന്നത് ഒരു വലിയ വിഷയമാണെന്നും എന്നാൽ ഞാൻ അതിലേക്ക്
കടക്കുന്നില്ല എന്നും ഞാൻ വ്യക്തമാക്കിയിട്ടുണ്ട്.
എന്നിരുന്നാലും, ജനാധിപത്യത്തെ അട്ടിമറിക്കാനും ദോഷകരമായി ബാധിക്കാനും അതിനുള്ള സാധ്യത വളരെ
വലുതാണ് എന്നത് ഒരു വസ്തുതയാണ്. പക്ഷേ, നിങ്ങൾ ഈ പറയുന്ന
വിശദാംശങ്ങളെക്കുറിച്ചൊന്നും എനിക്ക് അത്ര വലിയ ധാരണയില്ല.
തീർച്ചയായും, നിങ്ങൾ വളരെ
പ്രധാനപ്പെട്ട ചില വിഷയങ്ങളാണ് ഉന്നയിക്കുന്നത്. ബന്ധപ്പെട്ട രാജ്യങ്ങൾ ഇത് ഗൗരവമായി
കാണുമെന്നും, ഇത്തരം വെല്ലുവിളികളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകുമ്പോൾ അവരുടെ
ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
അനുബന്ധ്: ആർക്കറിയാം, ഒരുപക്ഷേ
നിങ്ങളുടെ പുസ്തകത്തിന്റെ അടുത്ത പതിപ്പിൽ ഈ
വശങ്ങളെക്കുറിച്ച് നിങ്ങൾ ഒരു പുതിയ
അധ്യായം തന്നെ ചേർത്തേക്കാം! നിങ്ങളുടെ പുസ്തകം വിവിധ ഇന്ത്യൻ ഭാഷകളിലേക്ക്
വിവർത്തനം ചെയ്യപ്പെടുമെന്നും ഈ സുപ്രധാന ചർച്ചകൾ എല്ലാവരിലേക്കും
എത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
രേണുക: ഞാനും അത് തന്നെ
പ്രത്യാശിക്കുന്നു, കാരണം ഒട്ടേറെ ഭാഷകളുള്ള നമ്മുടെ രാജ്യത്ത് എല്ലാവരിലേക്കും എത്തിച്ചേരുക
എന്നത് വലിയൊരു വെല്ലുവിളിയാണ്. എങ്കിലും എല്ലാ ജനങ്ങളിലേക്കും എത്താൻ നമുക്ക്
കഴിയേണ്ടതുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള നല്ല
വാർത്ത എന്താണെന്ന് വെച്ചാൽ, ഇവിടുത്തെ ജനങ്ങൾ ഇന്ന്
ബോധവാന്മാരാണ് എന്നതാണ്.
നിങ്ങൾക്കും
അത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ടാകാം. ഞാൻ പലയിടങ്ങളിലും
യാത്ര ചെയ്യുന്ന ഒരാളാണ്, കാണുന്ന എല്ലാവരോടും സംസാരിക്കാറുണ്ട്. നമ്മളെപ്പോലെ സാമ്പത്തികമായി
മെച്ചപ്പെട്ടവരോട് മാത്രമല്ല അത്; വിവിധ വരുമാന
നിലവാരത്തിലുള്ളവരോടും അങ്ങേയറ്റം ദരിദ്രരായവരോടുമെല്ലാം ഞാൻ സംസാരിക്കാറുണ്ട്.
അപ്പോഴൊക്കെ എനിക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ വളരെ ആശാവഹമാണ്.
തങ്ങൾ വോട്ട് ചെയ്യാൻ പോകുമ്പോൾ, തങ്ങളുടെ
കൈവശമുള്ള ആ ഒരു ചെറിയ കാര്യത്തിലും (വോട്ട്) അത് പ്രയോഗിക്കുന്നതിലൂടെ തങ്ങൾക്ക്
ലഭിക്കുന്ന കരുത്തിലും അവർ മനസ്സാ
വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആ ഒരു ബോധ്യം അവരിലുണ്ട്. അതിൽ എനിക്ക് വലിയ
സന്തോഷമുണ്ട്.
അനുബന്ധ്: ശരിയാണ്. നിങ്ങളുടെ
പുസ്തകം എനിക്ക് വ്യക്തമാക്കിത്തന്ന ഒരു പ്രധാന കാര്യം, ഇന്ത്യക്കാരും ഈ
ലോകത്തിന്റെ ഭാഗമാണ് എന്നതാണ്. ലോകക്രമത്തിൽ നമുക്കും
പങ്കുണ്ട്, തിരിച്ചും ലോകത്തിന് ഇന്ത്യയിലും താല്പര്യങ്ങളുണ്ട്. നമ്മളെല്ലാവരും
പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇവയെല്ലാം
നമ്മുടെ പൊതുവായ അസ്തിത്വത്തിന്റെയും ജനാധിപത്യപരമായ നിലനിൽപ്പിന്റെയും പ്രശ്നങ്ങളാണ്. അത്
മനസ്സിലാക്കിത്തന്നതിൽ ഞാൻ നിങ്ങളോട്
നന്ദിയുള്ളവനാണ്.
നമ്മുടെ ചർച്ച
ദീർഘിച്ചതുകൊണ്ട് ഇനി നമുക്ക് ഇത് അവസാനിപ്പിക്കാം. എങ്കിലും
താല്പര്യമുണർത്തുന്ന രണ്ട് ചോദ്യങ്ങൾ കൂടി ഒരുമിച്ച്
ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒന്ന്, ഇന്നത്തെ
കാലത്ത് പുസ്തകവായനയുടെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങളുടെ ചിന്തകൾ എന്താണ്? ഇത് പുതിയ
തലമുറയ്ക്കും എന്റെ തലമുറയ്ക്കും വേണ്ടിയുള്ള ചോദ്യമാണ്. നിങ്ങളുടെ
കാലത്ത് പുസ്തകവായന ഇന്നത്തെക്കാൾ സാധാരണമായിരുന്നു
എന്ന് ഞാൻ കരുതുന്നു. ഇന്ന് ഞങ്ങൾക്ക് ശ്രദ്ധ തിരിക്കാൻ ഒട്ടേറെ മറ്റ്
കാര്യങ്ങളുണ്ട് (distractions). എങ്കിലും വായന ഇന്നും വളരെ പ്രസക്തമാണെന്ന് എനിക്ക്
തോന്നുന്നു.
രണ്ടാമതായി, നിങ്ങളുടെ
അടുത്ത പ്രോജക്ടിനെക്കുറിച്ച്, അതായത് പുതിയൊരു പുസ്തകം
എഴുതാനുള്ള നിങ്ങളുടെ പദ്ധതിയെക്കുറിച്ച് കൂടി ഒന്ന് പറയാമോ? ഈ രണ്ട്
കാര്യങ്ങളും കൂടി പറഞ്ഞു കഴിഞ്ഞാൽ നമുക്ക് ചർച്ച
അവസാനിപ്പിക്കാം.
രേണുക: അതെ, വായന!
വായന മരിച്ചു
എന്നൊക്കെയുള്ള തെറ്റായ പ്രവചനങ്ങൾക്കിടയിലും അതിനെക്കുറിച്ച് സംസാരിക്കുന്നതിൽ എനിക്ക്
സന്തോഷമുണ്ട്. "വായന മരിച്ചു" എന്ന് നമ്മൾ എപ്പോഴും
കേൾക്കാറുണ്ട്. എന്നാൽ ധാരാളം വായിക്കുന്ന സുഹൃത്തുക്കളുള്ള
ഭാഗ്യവതിയാണ് ഞാൻ. അവർ വൈവിധ്യമാർന്ന കാര്യങ്ങൾ വായിക്കുന്നു
എന്നത് എന്നെ അത്ഭുതപ്പെടുത്താറുണ്ട്. കാരണം, എന്നെ
സംബന്ധിച്ചിടത്തോളം ലോകം എന്റെ മുന്നിൽ തുറക്കപ്പെട്ടത്
വായനയിലൂടെയാണ്. നമ്മൾ നമ്മുടെ ചുറ്റുപാടുകളിൽ മാത്രം
ഒതുങ്ങിക്കൂടുമ്പോൾ, വായനയാണ് ജീവിതത്തിലൂടെ എന്നെ നയിച്ചത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എന്ത്
പ്രതീക്ഷിക്കണം എന്ന് അത് എന്നെ പഠിപ്പിച്ചു. കൂടെനിന്ന് കൈപിടിച്ച് മുന്നോട്ട്
നയിക്കുന്ന ഒരു അദൃശ്യരൂപത്തെപ്പോലെയായിരുന്നു അത്. അതുകൊണ്ട് തന്നെ വായന ഇന്നും
എന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. എങ്കിലും, വായിക്കാത്ത
എന്റെ സുഹൃത്തുക്കളും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വെച്ചാൽ, വിവരങ്ങൾ ശേഖരിക്കാൻ അവർ സോഷ്യൽ മീഡിയയെയാണ്
പ്രധാനമായും ആശ്രയിക്കുന്നത് എന്നതാണ്.
സോഷ്യൽ മീഡിയയും
വായനയും തമ്മിലുള്ള പ്രധാന വ്യത്യാസം, ഇപ്പോൾ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്
പോലുള്ള ദീർഘമായ ചർച്ചകളാണ്. ഇതിൽ ആശയങ്ങൾ കൈമാറുന്നു, ഒരാളുടെ
വാദഗതികളും അതിലെ യുക്തിയും നമ്മൾ മനസ്സിലാക്കുന്നു, വിവരങ്ങളും
കണക്കുകളും പരിശോധിക്കുന്നു, അതിനുശേഷം ഒരു തീരുമാനത്തിൽ എത്തുന്നു. ഈ
പ്രക്രിയ വായനയിലൂടെ മാത്രമേ സാധ്യമാകൂ. സോഷ്യൽ മീഡിയയിലൂടെ ഇത്
നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇതിന് ചിന്തകളുടെ ഏകാഗ്രത ആവശ്യമാണ്, കാര്യങ്ങൾ വീണ്ടും വീണ്ടും
വായിച്ചു നോക്കേണ്ടി വരും. ഒരു പുസ്തകത്തിലെഴുതിയ കാര്യങ്ങൾ കൊണ്ട് മാത്രമേ
ഇത് സാധ്യമാകൂ, ചെറിയ ഫോർമാറ്റുകൾ കൊണ്ട് അത് നടക്കില്ല. ആ കഴിവ് നമ്മുടെ
കുട്ടികൾക്ക് നഷ്ടപ്പെടില്ല എന്ന് ഞാൻ പ്രത്യാശിക്കുന്നു.
കാരണം സ്കൂളുകളിൽ ഇന്ന് വായന വളരെ കുറഞ്ഞുവരുന്നത് എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. വിവരങ്ങൾ നോക്കി അത്
ശരിയാണോ എന്ന് സ്വയം തീരുമാനിക്കാൻ ആളുകൾ അവരുടെ മനസ്സിനെ
പാകപ്പെടുത്തേണ്ടതുണ്ട്. ഓരോ കാര്യത്തിനും അതിന്റേതായ യുക്തിയുണ്ടാകും.
അതില്ലെങ്കിൽ, "ഇന്ന കാരണങ്ങൾ കൊണ്ട് ഇത് ശരിയല്ല" എന്ന് പറയാൻ നമുക്ക് കഴിയണം.
ചിന്തയുടെ ആ ഒരു പ്രക്രിയ പുസ്തകത്തിന് മാത്രമേ നൽകാൻ കഴിയൂ.
തീർച്ചയായും
നിങ്ങൾക്ക് കിൻഡിലിലോ (Kindle) അല്ലെങ്കിൽ കയ്യിൽ പിടിക്കാവുന്ന പുസ്തകമായോ ഇത് ചെയ്യാം. എനിക്കിഷ്ടം കയ്യിൽ പിടിച്ചു
വായിക്കുന്ന പുസ്തകങ്ങളാണ്. കിൻഡിലിൽ നമ്മൾ കാര്യങ്ങൾ അത്രയധികം
പുറകോട്ട് പോയി വായിക്കാറില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്തായാലും
വായനക്കാരുടെ ഇടയിൽ ജീവിക്കാൻ കഴിയുന്നതിൽ എനിക്ക്
സന്തോഷമുണ്ട്, അത് എന്റെ ജീവിതത്തിന് വലിയ മൂല്യം നൽകിയിട്ടുണ്ട്. വായനയില്ലാത്ത ഒരു
ജീവിതത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.
അനുബന്ധ്: നിങ്ങളുടെ
അടുത്ത പുസ്തകത്തെക്കുറിച്ച്?
രേണുക: അതിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ സംസാരിക്കണമോ
എന്ന് എനിക്കറിയില്ല. എങ്കിലും ചില കാര്യങ്ങൾ പറയാം.
തുടക്കത്തിൽ നിങ്ങൾ സൂചിപ്പിച്ചത് പോലെ, എനിക്ക് പൊളിറ്റിക്കൽ സയൻസിലും
ഇക്കണോമിക്സിലും വലിയ താല്പര്യമുണ്ട്. എന്റെ അടുത്ത പുസ്തകം സാമ്പത്തിക
ശാസ്ത്രത്തെക്കുറിച്ചാണ് (Economics), പക്ഷേ അല്പം വ്യത്യസ്തമായ രീതിയിൽ. കുറച്ചുകൂടി
വ്യക്തിപരമായ കാഴ്ചപ്പാടിലൂടെയാണ് ഞാൻ അതിനെ
സമീപിക്കുന്നത്. "എത്ര പണം ഉണ്ടായാലാണ് മതിയാവുക?" എന്ന ചോദ്യം
എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പണം എന്താണെന്നും
പണത്തിന് എത്രത്തോളം അധികാരമുണ്ടെന്നും എനിക്ക് നിർവചിക്കേണ്ടതുണ്ട്. നമ്മൾ ഇന്ന് സംസാരിച്ച
കാര്യങ്ങൾക്കെല്ലാം പുറമെ, "പണം എല്ലാമല്ല" എന്ന് പറയുന്ന ഒട്ടേറെ കവിതകളും കഥകളും പാട്ടുകളും
നമ്മുടെ ഇടയിലുണ്ട്.
സത്യത്തിൽ പണം എല്ലാമല്ല.
പണം കൊണ്ട് വാങ്ങാൻ കഴിയുന്ന കാര്യങ്ങൾ ഏതാണ്? പണം കൊണ്ട്
വാങ്ങാൻ കഴിയാത്തവ ഏതാണ്? എന്തിനൊക്കെയാണ് പണം ഒരു പകരക്കാരനായി (proxy) മാറുന്നത്? ഒരാളുടെ വിജയം
അളക്കാനും ഒരാളുടെ കരിയർ വിലയിരുത്താനുമൊക്കെ നമ്മൾ പണത്തെ ഒരു
മാനദണ്ഡമാക്കാറുണ്ട്. ചില ലിംഗവിവേചനങ്ങൾ നിലനിർത്താൻ പോലും പണം
കാരണമാകുന്നു; ഉദാഹരണത്തിന്, ഒരു സ്ത്രീ തന്റെ ഭർത്താവിനേക്കാൾ കൂടുതൽ സമ്പാദിച്ചാൽ അതൊരു
പ്രശ്നമായി കാണുന്നവരുണ്ട്. പണം എന്നത് ഒരാളുടെ കരുത്തിന്റെയോ ആധിപത്യത്തിന്റെയോ
പൂർണ്ണതയുടെയോ അടയാളമാകുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആ
ദിശയിലുള്ള ഒരു അന്വേഷണമാണ് ഞാൻ ഉദ്ദേശിക്കുന്നത്.
പണം ഉപയോഗിച്ച് എങ്ങനെയൊക്കെ വോട്ടുകൾ വാങ്ങാൻ കഴിയും, അത് എത്രത്തോളം
വിജയിക്കും എന്നതിനെക്കുറിച്ചൊക്കെ പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
കാരണം 'മംദാനി പ്രഭാവം' (Mamdani effect) നമ്മെ പഠിപ്പിക്കുന്നത് ഒരു പരിധിക്കപ്പുറം പണം
കൊണ്ട് കാര്യങ്ങൾ നേടാനാവില്ല എന്നാണ്. എങ്കിലും നമുക്ക് ഉറപ്പിച്ചു പറയാനാവില്ല. ഞാൻ ഏത്
നിഗമനത്തിലാവും എത്തുക എന്ന് എനിക്കറിയില്ല. എന്നിരുന്നാലും 'പണം' എന്ന ഈ കൗതുകകരമായ
വസ്തുവിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ശരിക്കും എന്താണത്?
അത് കേൾക്കാൻ തന്നെ വളരെ
രസകരമായിട്ടുണ്ട്!
അനുബന്ധ്: അത് എന്നെ രണ്ട്
കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു.
എന്റെ ഒരു
ഫ്രഞ്ച് സുഹൃത്ത് കുട്ടിക്കാലത്ത് തന്റെ അമ്മയോട് ഒരു കാര്യം വിലകൂടിയതാണോ അല്ലയോ
എന്ന് എങ്ങനെ തീരുമാനിക്കും എന്ന് ചോദിച്ചു. അതിന് ആ അമ്മ നൽകിയ മറുപടി, അത് ഏത്
ആവശ്യത്തിനാണ്, എവിടെ വെച്ചാണ് എന്നതിനെ ആശ്രയിച്ചിരിക്കും എന്നായിരുന്നു. ഉദാഹരണത്തിന്, ഒരു മരുഭൂമിയിൽ ഒരു കുപ്പി
വെള്ളത്തിന് നിങ്ങൾ എത്ര വലിയ തുകയും നൽകാൻ തയ്യാറാകും, എന്നാൽ സാധാരണ
സാഹചര്യത്തിൽ അത് സംഭവിക്കില്ല. അതുകൊണ്ട് തന്നെ പണത്തിന്റെ മൂല്യം എന്നത് ആപേക്ഷികമാണ്.
മറ്റൊരു വശം, പ്രത്യേകിച്ച്
ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഞാൻ കാണുന്നത്, ഒരാൾക്ക് എത്രത്തോളം പണം ഉണ്ടോ അത്രത്തോളം ഈ ലോകത്തെ മലിനമാക്കാനുള്ള (pollute) ശേഷിയും
അയാൾക്ക് വർദ്ധിക്കുന്നു എന്നതാണ്. വിദേശയാത്രകൾ, വിലകൂടിയ
ഗാഡ്ജെറ്റുകൾ തുടങ്ങിയ ആഡംബര ശീലങ്ങളിലൂടെ പണം ചിലവഴിക്കുമ്പോൾ അത്
പരിസ്ഥിതിയെയും ബാധിക്കുന്നു. ഇവ തമ്മിൽ ഒരു
ബന്ധമുണ്ടെന്ന് എനിക്ക് തോന്നുന്നു.
പുസ്തകങ്ങളെക്കുറിച്ച്
പറയുമ്പോൾ, ഡോ. അംബേദ്കറെക്കുറിച്ച് ഞാൻ അറിഞ്ഞ ഒരു
കാര്യം കൂടി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.
അദ്ദേഹം അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ പഠിച്ചിരുന്ന
കാലത്ത് വെറും രണ്ട് വർഷം കൊണ്ട് രണ്ടായിരത്തിലധികം പുസ്തകങ്ങളാണ്
വായിച്ചുതീർത്തത്! തന്റെ ചെറിയ സമ്പാദ്യങ്ങൾ ഉപയോഗിച്ച്
അദ്ദേഹം പഴയ പുസ്തകങ്ങൾ (second hand books) വാങ്ങി കൂട്ടുമായിരുന്നു. ആ
വായനയുടെ വ്യാപ്തിയാണ് പിന്നീട് അദ്ദേഹം ചെയ്ത വിപ്ലവകരമായ പ്രവർത്തനങ്ങളിൽ പ്രതിഫലിച്ചത്.
രേണുക: എന്റെ
ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഏറ്റവും സന്തോഷം
നിറഞ്ഞ കാലഘട്ടങ്ങളിൽ ഒന്ന് പാരീസിൽ ഒരു
സ്കോളർഷിപ്പ് (bourse) കൊണ്ട് കഴിഞ്ഞുകൂടിയിരുന്ന കാലമായിരുന്നു. കയ്യിൽ പണമൊന്നുമില്ലായിരുന്നു, വളരെ കുറഞ്ഞ
ചെലവിൽ പടിഞ്ഞാറൻ യൂറോപ്പ് മുഴുവൻ ഞാൻ നടന്നു കണ്ടു. ആ
ദിവസങ്ങൾ ഇന്നും എനിക്ക് വലിയ ആനന്ദം നൽകുന്നു. എന്റെ ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ ഞാൻ അത് പുസ്തകങ്ങൾ വാങ്ങാനാണ്
ഉപയോഗിച്ചത്. ഞാൻ ആ പുസ്തകശാലയിലേക്ക് ചെന്നപ്പോൾ, എന്റെ
മനസ്സിലിരുപ്പ് വായിച്ചറിഞ്ഞെന്ന പോലെ ആ കടയുടമ വലിയ ഡിസ്കൗണ്ടുകൾ എനിക്ക് നൽകി.
അതിനെക്കുറിച്ച് അദ്ദേഹം വലിയ അവകാശവാദങ്ങളൊന്നും ഉന്നയിച്ചതുമില്ല. ഒരു
പുസ്തകപ്രേമിക്ക് മറ്റൊരു പുസ്തകപ്രേമിയെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.
അവിടെ വിലപേശേണ്ട ആവശ്യമില്ല. എന്റെ കോളേജിനടുത്തുള്ള ആ പുസ്തകശാലയും എന്റെ ആദ്യ
സമ്പാദ്യം കൊണ്ട് അവിടെ നിന്ന് പുസ്തകം വാങ്ങിയതും ഞാൻ എപ്പോഴും
ഓർക്കാറുണ്ട്.
അനുബന്ധ്: ഈ അഭിമുഖം കൂടുതൽ ആളുകളെ
പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുമെന്നും, പ്രത്യേകിച്ച് നിങ്ങളുടെ പുസ്തകം വായിക്കാൻ പ്രചോദനമാകുമെന്നും
എനിക്ക് ഉറപ്പുണ്ട്. രേണുക, ഒരുപാട് നന്ദി എന്നോട്
സംസാരിക്കാൻ തയ്യാറായതിന്!
ലളിതമായ
ഭാഷയിലൂടെ നിങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് വലിയൊരു സംഭാവനയാണ് നൽകിയിരിക്കുന്നത്. ലളിതമായ ഭാഷ എന്നത് ആ
വിഷയത്തിന്റെ പ്രാധാന്യം കുറയ്ക്കുന്നില്ല, മറിച്ച് അത്
സാധാരണക്കാരിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ്
ചെയ്യുന്നത്. ജനാധിപത്യത്തിന്റെ ലക്ഷ്യവും അത് തന്നെയാണല്ലോ. ഒരിക്കൽ കൂടി നന്ദി
പറയുന്നു. ഭാവിയിലും നമ്മൾ ഈ ചർച്ചകൾ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
നന്ദി.
രേണുക: വളരെ നന്ദി.
രേണുക വിശ്വനാഥൻ
2018-ൽ ബാംഗ്ലൂരിലെ
ശാന്തിനഗർ മണ്ഡലത്തിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ (AAP) സ്ഥാനാർത്ഥിയായി
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ടാണ്
രേണുക തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്.
വോട്ടർ രജിസ്ട്രേഷൻ, വിദ്യാഭ്യാസാവകാശ
നിയമം (RTE) പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്കൂൾ പ്രവേശനം
ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ അവർ സജീവമായി
ഇടപെടുന്നു. കൂടാതെ പരിസ്ഥിതി പ്രശ്നങ്ങളിലും സ്ത്രീകളുടെ പ്രശ്നങ്ങളിലും അവർ പ്രവർത്തിക്കുന്നുണ്ട്.
മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്
എന്നിങ്ങനെ ഒട്ടനവധി ഭാഷകൾ രേണുക അനായാസം
കൈകാര്യം ചെയ്യും. സിനിമ, നാടകം, സംഗീതം, സാഹിത്യം, കല എന്നീ മേഖലകളിൽ താല്പര്യമുള്ള അവർക്ക് യാത്ര
ചെയ്യുന്നതും പുസ്തകങ്ങൾ വായിക്കുന്നതും ഏറെ ഇഷ്ടമാണ്.
No comments:
Post a Comment